കൊല്ലം സായിയിലെ വിദ്യാർഥിനികളുടെ ആത്മഹത്യ; പോക്സോ കേസെടുത്ത് പൊലീസ്
പത്താം ക്ലാസുകാരി മരിച്ച സംഭവത്തിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് പോക്സോ ചുമത്തിയത്

കൊല്ലം:കൊല്ലം സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) വിദ്യാർഥിനികളുടെ മരണത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ്. പത്താം ക്ലാസുകാരി മരിച്ചതിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് പോക്സോ ചുമത്തിയത്. പെൺകുട്ടിയുടെ ആൺസുഹൃത്തിനെതിരെയാണ് പോക്സോ കേസെടുത്തത്.
ആൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് റിപ്പോർട്ട് സിഡബ്ല്യുസിയ്ക്ക് കൈമാറി. പെൺകുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോക്സോ ചുമത്തിയത്.
അതേസമയം, പെൺകുട്ടികൾ ഹോസ്റ്റലിൽ മാനസിക സമ്മർദം നേരിട്ടിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഹോസ്റ്റലിൽ ഉണ്ടായ പല കാര്യങ്ങളും ഇൻചാർജ് റിപ്പോർട്ട് ചെയ്തില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
ഈ മാസം 15നാണ് കോഴിക്കോട്,തിരുവനന്തപുരം സ്വദേശികളായ കുട്ടികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ അന്വേഷിച്ചെത്തിയപ്പോഴാണ് വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടത്.
Adjust Story Font
16

