Quantcast

പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് വാങ്ങിയത്; സർക്കാരിൽ നിന്ന് ഇങ്ങനെയൊരു കൊടുംവഞ്ചന പ്രതീക്ഷിച്ചില്ല; കൊക്കോണിക്‌സ് ലാപ്‌ടോപ്പിനെതിരേ വിദ്യാർഥിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ഒരുപാട് പ്രതീക്ഷകളോടെ വീട്ടിലെത്തി കാര്യങ്ങൾ ഒക്കെ നോക്കി വെച്ച് പിറ്റേന്ന് ക്ലാസ്സ് കേൾക്കാൻ ഗൂഗിൾ മീറ്റ് ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയപ്പോൾ ആള് "ഡിം" ചാർജും കയറുന്നില്ല, ഓൺ ആവുന്നുമില്ല...കമ്പനിയുടെ സർവീസ്- കംപ്ലൈൻ്റ് സെക്ഷനിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല. വാട്ട്സ്ആപ്പിൽ മെസേജ് അയച്ചിട്ടും ഒരു റസ്പോൺസും ഇല്ല.

MediaOne Logo

Web Desk

  • Published:

    27 July 2021 9:45 PM IST

പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് വാങ്ങിയത്; സർക്കാരിൽ നിന്ന് ഇങ്ങനെയൊരു കൊടുംവഞ്ചന പ്രതീക്ഷിച്ചില്ല; കൊക്കോണിക്‌സ് ലാപ്‌ടോപ്പിനെതിരേ വിദ്യാർഥിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
X

കുടുംബശ്രീ കെ.എസ്.എഫ്.ഇയുമായി ചേർന്ന് വിദ്യാർഥികൾക്ക് തവണ വ്യവസ്ഥയിൽ ലാപ്‌ടോപ്പ് നൽകുന്ന പദ്ധതിയായ വിദ്യാശ്രീ പദ്ധയിലൂടെ ലഭിച്ച സർക്കാർ പങ്കാളിത്തമുള്ള കൊക്കോണിക്ക്‌സ് ലാപ്‌ടോപ്പിന് ഗുണനിലവാരമില്ലെന്ന് വിദ്യാർഥിയുടെ കുറിപ്പ്. മലപ്പുറം സ്വദേശിയായ ഷമീം അയ്യൻകളത്തിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഫോണിലെ ചെറിയ സ്‌ക്രീനിൽ നോക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് വിദ്യാശ്രീ ലാപ്‌ടോപ്പ് വാങ്ങാൻ തീരുമാനിച്ചത്. മൂന്ന് തവണയ്ക്ക് ശേഷം ലാപ്‌ടോപ്പ് വാങ്ങാൻ സാധിക്കുമെന്നാണ് ആദ്യമറിയിച്ചിരുന്നതെങ്കിലും അഞ്ച് തവണകൾ അടച്ചതിന് ശേഷമാണ് ലാപ്‌ടോപ്പ് വാങ്ങാൻ സാധിച്ചിതെന്ന് കുറിപ്പിൽ പറയുന്നു.

ലാപ്‌ടോപ്പ് തെരഞ്ഞെടുക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും എച്ച്.പി ലാപ്‌ടോപ്പ് ആവശ്യപ്പെട്ട തനിക്ക് ലഭിച്ചത് കൊക്കോണിക്‌സ് കമ്പനിയുടെ ലാപ്‌ടോപ്പാണ് നൽകിയതെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പക്ഷേ വീട്ടിലെത്തി പിറ്റേന്ന് ലാപ്‌ടോപ്പ് ഓൺ ചെയ്യാൻ കഴിഞ്ഞില്ലെന്നും

കെ.എസ്.എഫ്.ഇ ഓഫീസിൽ അറിയിച്ചപ്പോൾ അവർക്ക് ഇതുമായി ബന്ധമില്ലെന്നും കമ്പനിയെ അറിയിക്കാനും പറഞ്ഞ് അവർ കൈ ഒഴിഞ്ഞു. കമ്പനിയിൽ വിളിച്ച് കംപ്ലൈന്റ് രജിസ്റ്റർ ചെയ്ത് മൂന്ന് ആഴ്ചകൾ കഴിഞ്ഞപ്പോൾ റീപ്ലേസ് ചെയ്ത് തരാമെന്നും കുറ്റിപ്പുറം ബ്രാഞ്ചിലേക്ക് എത്താനും പറഞ്ഞു. അവിടെ പോയി കംപ്ലൈന്റ് ആയ ലാപ്‌ടോപ്പ് തിരികെ നൽകി പുതിയത് വാങ്ങി വീട്ടിലെത്തി. പക്ഷേ കുറച്ചുനാൾ കഴിഞ്ഞപ്പോൾ കൊക്കോണിക്‌സ് വീണ്ടും പണിമുടക്കിയെന്നും കമ്പനി സർവീസ് സെക്ഷനിൽ വിളിച്ചിട്ട് ഫോൺ പോലും എടുക്കുന്നില്ലെന്നും ഷമീം പറഞ്ഞു. വായ്പയുടെ ബാക്കി തവണകൾ മുടക്കാതിരിക്കാനും കഴിയാത്ത അവസ്ഥയാണെന്നും യഥാർത്ഥത്തിൽ കുടത്തിൽ തല കുടുങ്ങിയ നായയുടെ അവസ്ഥയിലായി കാര്യങ്ങൾ എ്ന്നും ഷമീം കുറിച്ചു.

പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് ലാപ്‌ടോപ്പ് വാങ്ങിയത് പക്ഷേ വലിയ ചതിയായിപ്പോയെന്നും തന്നെപ്പോലെ തന്റെ പഞ്ചായത്തിൽ നിരവധി പേരാണ് കൊക്കോണിക്‌സ് നൽകിയ കെണിയിൽ പെട്ടിരിക്കുന്നതെന്നും ഷമീം പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു കൊടുംവഞ്ചന പ്രതീക്ഷിച്ചില്ലെന്നും പെട്ടിരിക്കുകയാണെന്നും ഷമീം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഡിഗ്രി അവസാനം വർഷം ഓൺലൈനിലൂടെ തള്ളി നീക്കുമ്പോഴാണ് സർക്കാരിൻ്റെ കുടുംബ ശ്രീ മുഖാന്തരമുള്ള ലാപ്ടോപ് പദ്ധതിയായ വിദ്യാശ്രീയെ കുറിച്ച് അറിയുന്നത്. വിദ്യാർത്ഥി ആയതിനാൽ കാര്യമായ വരുമാനം ഒന്നുമില്ല എങ്കിൽ പോലും ഫോണിലെ ചെറിയ സ്ക്രീനിൽ മണിക്കൂറുകൾ നോക്കിയിരിക്കുമ്പോൾ ഉണ്ടാകുന്ന തലവേദനയും കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഓർത്തപ്പോൾ കുടുംബശ്രീയിലെ ചേച്ചി മുഖേനെ ഫോം വാങ്ങി ലാപ്ടോപ്പിന് അപേക്ഷിച്ചു

500 രൂപ മാസ തവണയിൽ മൂന്നാം മാസം ലാപ്ടോപ് ലഭ്യമാക്കും എന്നാണ് അറിയിച്ചത്. ചിട്ടിയിൽ ചേർന്ന് മാസം മൂന്നും അഞ്ചും കഴിഞ്ഞിട്ടും ലാപ്ടോപ് കിട്ടിയില്ല... എങ്കിലും പ്രതീക്ഷ കൈ വിടാതെ തവണകൾ അടച്ച് കൊണ്ടിരുന്നു

മാസങ്ങൾക്ക് ശേഷം ലാപ്ടോപ് വാങ്ങിക്കാൻ കുറ്റിപ്പുറം KSFE യിലേക്ക് ചെന്നപ്പോഴാണ് ആദ്യമായി പറ്റിക്കപ്പെട്ടത് അറിയുന്നത്... മുൻപ് അപേക്ഷകരോട് ലാപ്ടോപ് കമ്പനി തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഞാൻ തിരഞ്ഞെടുത്തത് H.P ആയതിനാൽ അതും പ്രതീക്ഷിച്ച് പോയ എന്നെ കാത്തിരുന്നത് ഈ ഫോട്ടോയിൽ കാണുന്ന കോകോണിക്സ് എന്ന അധികം കേട്ട് കേൾവി പോലുമില്ലാത്ത കമ്പനിയായിരുന്നു. വേറെ നിവൃത്തി ഒന്നുമില്ലാത്തതിനാൽ കൈപറ്റേണ്ടി വന്നു.

ഒരുപാട് പ്രതീക്ഷകളോടെ വീട്ടിലെത്തി കാര്യങ്ങൾ ഒക്കെ നോക്കി വെച്ച് പിറ്റേന്ന് ക്ലാസ്സ് കേൾക്കാൻ ഗൂഗിൾ മീറ്റ് ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയപ്പോൾ ആള് "ഡിം" ചാർജും കയറുന്നില്ല, ഓൺ ആവുന്നുമില്ല

KSFE ഓഫീസിൽ അറിയിച്ചപ്പോൾ അവർക്ക് ഇതുമായി ബന്ധമില്ലെന്നും കമ്പനിയെ അറിയിക്കാനും പറഞ്ഞ് അവർ കൈ ഒഴിഞ്ഞു. കമ്പനിയിൽ വിളിച്ച് കംപ്ലൈൻ്റ് രജിസ്റ്റർ ചെയ്ത് മൂന്ന് ആഴ്ചകൾ കഴിഞ്ഞപ്പോൾ റീപ്ലേസ് ചെയ്ത് തരാമെന്നും കുറ്റിപ്പുറം ബ്രാഞ്ചിലേക്ക് എത്താനും പറഞ്ഞു. അവിടെ പോയി കംപ്ലൈൻ്റ് ആയ ലാപ് തിരികെ നൽകി പുതിയത് വാങ്ങി വീട്ടിലെത്തി

ഗൂഗിൾ മീറ്റും ഡോക്സും ഒക്കെ ഇൻസ്റ്റാൾ ചെയ്ത് വെച്ച ഫൈനൽ ഇയർ പ്രോജക്ട് കറക്ട് ചെയ്ത് കൊണ്ടിരിക്കെ സംഭവം പിന്നേം "ഡിം". വീണ്ടും പഴയ പോലെത്തന്നെ വർക്ക് ആവുന്നില്ല. ഇപ്രാവശ്യം കമ്പനിയുടെ സർവീസ്- കംപ്ലൈൻ്റ് സെക്ഷനിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല. വാട്ട്സ്ആപ്പിൽ മെസേജ് അയച്ചിട്ടും ഒരു റസ്പോൺസും ഇല്ല. ഇനി ഇത് എന്ത് ചെയ്യണമെന്ന് അറിയില്ല. ലോൺ തുകയുടെ തവണകൾ മുടക്കാനും കഴിയില്ല. സത്യം പറഞ്ഞാൽ കുടത്തിൽ തല കുടുങ്ങിയ നായയുടെ അവസ്ഥ പോലെയായി കാര്യങ്ങൾ

കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് വാങ്ങിയത് പക്ഷേ വലിയ ചതിയായിപ്പോയി. എന്നെപ്പോലെ എൻ്റെ പഞ്ചായത്തിൽ ലാപ്ടോപ് കൈപ്പറ്റിയ മുഴുവൻ പേരും ഈ ചതിയിൽപ്പെട്ട് കുടുങ്ങി നിൽക്കുകയാണ്

സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു കൊടും വഞ്ചന പ്രതീക്ഷിച്ചില്ല... അത്രയും പ്രതീക്ഷയോടെ വാങ്ങിയ ഈ ലാപ്ടോപ് ഒരു മാസം പോലും ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഇനി എന്ത് ചെയ്യുമെന്നറിയാതെ പെട്ട് നിൽക്കുകയാണ്...

TAGS :

Next Story