വേനൽ മഴയിൽ കേരളത്തിൽ വ്യാപക നാശനഷ്ടം: മലപ്പുറത്ത് ഇടിമിന്നലേറ്റ് മരണം
എടവണ്ണ പാലപ്പറ്റ സ്വദേശിയായ കാരി (65) ആണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്

കോഴിക്കോട്: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായെത്തിയ വേനൽ മഴ വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചു. മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. എടവണ്ണ പാലപ്പറ്റ സ്വദേശിയായ കാരി (65) ആണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കടുത്ത ഉഷ്ണത്തിന് ശമനമായി മഴ എത്തിയെങ്കിലും, അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റും മിന്നലും ജനജീവിതത്തെ സാരമായി ബാധിച്ചു.
കോഴിക്കോട് ജില്ലയിലും വേനൽ മഴ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. മാവൂർ, നാദാപുരം, കുറ്റ്യാടി, തിരുവമ്പാടി, വിലങ്ങാട് എന്നീ മലയോര മേഖലകളിലും കോഴിക്കോട് നഗര പരിധിയിലുമാണ് മഴയും കാറ്റും കൂടുതൽ നാശം വിതച്ചത്. മാവൂരിൽ ശക്തമായ കാറ്റിൽ മൂന്ന് വീടുകൾ തകർന്നു വീണു. അപകടസമയത്ത് വീട്ടുകാർ ജാഗ്രത പാലിച്ചതിനാൽ വലിയൊരു ആളപായം ഒഴിവാകുകയായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണും മറ്റും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നഗരമേഖലയിലും കാറ്റും മഴയും അപകടങ്ങൾ സൃഷ്ടിച്ചു. തിരുവണ്ണൂരിൽ ശക്തമായ കാറ്റിൽ ഒരു വൻമരം ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് കടപുഴകി വീണു. അപകടത്തിൽ ഓട്ടോറിക്ഷയ്ക്ക് വലിയ കേടുപാടുകൾ സംഭവിച്ചെങ്കിലും, ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഒരേപോലെ വൈദ്യുതി ബന്ധം തടസപ്പെടുകയും ഗതാഗത തടസങ്ങൾ ഉണ്ടാവുകയും ചെയ്തു. വേനൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
Adjust Story Font
16

