'പി.വി അൻവറിനെ വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചതല്ല'; നിലമ്പൂരിൽ കണ്ടത് ടീം വർക്കിന്റെ വിജയം: സണ്ണി ജോസഫ്
സ്ഥാനാർഥിക്ക് എതിരായ നിലപാടാണ് അൻവറിന് പ്രശ്നമായതെന്നും മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സണ്ണി ജോസഫ് പറഞ്ഞു.

തിരുവനന്തപുരം: നിലമ്പൂരിൽ യുഡിഎഫ് നേടിയത് ടീം വർക്കിന്റെ വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. വി.ഡി സതീശൻ നന്നായി നയിച്ചു. പി.വി അൻവർ രാജിവെച്ചപ്പോൾ തന്നെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.
പി.വി അൻവർ യുഡിഎഫിൽ വേണ്ട എന്ന് തങ്ങൾ തീരുമാനിച്ചതല്ല. സ്ഥാനാർഥിക്ക് എതിരായ നിലപാടാണ് അൻവറിന് പ്രശ്‌നമായത്. അൻവറിന് ഉറച്ച നിലപാടില്ല. അൻവറിന് മുന്നിൽ വാതിലടച്ചു എന്ന് പറയാനാവില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
യുഡിഎഫിൽ ആരെയും മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നില്ല. യോഗ്യരായ മൂന്നോ നാലോ ആളുകളുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ള ആളെ ഹൈക്കമാൻഡ് തീരുമാനിക്കും. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. യുഡിഎഫിൽ ആരെയും ക്യാപ്റ്റനായി ഉയർത്തിക്കാണിക്കുന്നില്ല. എൽഡിഎഫിൽ പിണറായി വിജയന്റെ കാര്യത്തിൽ നടക്കുന്നത് വ്യക്തിപൂജയാണ്. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
Adjust Story Font
16

