Quantcast

തലശ്ശേരിയിൽ ഷംസീറിന്റെ പിൻഗാമിയാകാൻ കാരായി, പ്രതീക്ഷയോടെ കെ.പി സാജു

69 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രമുള്ള തലശ്ശേരി മണ്ഡലത്തിൽ ഇതുവരെ വിജയക്കൊടി പാറിക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ല

MediaOne Logo

Web Desk

  • Published:

    29 March 2026 11:00 AM IST

തലശ്ശേരിയിൽ ഷംസീറിന്റെ പിൻഗാമിയാകാൻ കാരായി, പ്രതീക്ഷയോടെ കെ.പി സാജു
X

കണ്ണൂർ: വലിയ കോലാഹലങ്ങളില്ലാത്ത, എന്നാൽ രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇത്തവണ തലശ്ശേരി മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയായി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എ.എൻ ഷംസീറിന് പിൻഗാമിയായി സിപിഎം ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത് കാരായി രാജനെയാണ്. മൂന്ന് പതിറ്റാണ്ടിനു ശേഷം സംസ്ഥാന നേതൃനിരയിൽ അംഗമല്ലാത്ത ഒരു നേതാവിനെ സിപിഎം തലശ്ശേരിയിൽ മത്സരത്തിന് ഇറക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗമായ കാരായിക്കെതിരെ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് ഡിസിസി ജനറൽ സെക്രട്ടറി കെ.പി സാജുവിനെയാണ്.

69 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രമുള്ള തലശ്ശേരി മണ്ഡലത്തിൽ ഇതുവരെ വിജയക്കൊടി പാറിക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ല. ഇ.കെ നായനാർ, വി.ആർ കൃഷ്ണയ്യർ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരുടെ വൻനിര തന്നെ ഇടതുമുന്നണിയുടെ ബാനറിൽ ഇവിടെ നിന്നും ജയിച്ചു കയറിയിട്ടുണ്ട്. കാരായി രാജന് തന്റെ ജയത്തെക്കുറിച്ച് ഒട്ടും ആശങ്കയില്ല. തലശ്ശേരിയിലെ ജനങ്ങൾ ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്കൊപ്പമാണെന്നും, എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ-വികസന പ്രവർത്തനങ്ങൾക്കുള്ള പിന്തുണ വോട്ടായി മാറുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

അതേസമയം, 'തലശ്ശേരിയുടെ പേരുദോഷം മാറ്റാൻ ഒരു വോട്ട്' എന്ന പ്രചാരണമാണ് കെ.പി സാജുവിന്റെ നേതൃത്വത്തിൽ യുഡിഎഫ് മണ്ഡലത്തിൽ നടത്തുന്നത്. തലശ്ശേരി എന്ന് കേൾക്കുമ്പോൾ അക്രമത്തിന്റെയും ബോംബിന്റെയും രാഷ്ട്രീയമാണ് ഇന്ന് പലരും ഓർക്കുന്നതെന്നും, ആ അവസ്ഥ മാറണമെന്നും കെ.പി സാജു പറയുന്നു. ഒയ്യാരത്ത് ചന്തുമേനോന്റെയും സഞ്ജയന്റെയും ഹെർമൻ ഗുണ്ടർട്ടിന്റെയും ബ്രണ്ണൻ സായിപ്പിന്റെയും സാംസ്കാരിക പാരമ്പര്യമുള്ള നാടായി തലശ്ശേരിയെ വീണ്ടും മാറ്റിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

37,000ത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ എ.എൻ ഷംസീർ തലശ്ശേരിയിൽ നിന്നും നിയമസഭയിൽ എത്തിയത്. ഷംസീറിന്റെ പിൻഗാമിയായി കാരായി എത്തുമ്പോൾ ആ ഭൂരിപക്ഷം നിലനിർത്തുകയോ വർധിപ്പിക്കുകയോ ചെയ്യുക എന്നതാണ് എൽഡിഎഫിന്റെ ലക്ഷ്യം. മറുഭാഗത്ത് ചരിത്രം തിരുത്തിക്കുറിക്കാൻ കെ.പി സാജുവിലൂടെ യുഡിഎഫും കച്ചമുറുക്കുമ്പോൾ തലശ്ശേരിയിലെ പോരാട്ടം ആവേശകരമാവുകയാണ്.

TAGS :

Next Story