Quantcast

സർക്കാറിനെതിരായ ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു വയനാട്ടിലെ ആക്രമണം: കെ. മുരളീധരൻ

ദേശീയ തലത്തിൽ ബിജെപിക്ക് ഒപ്പമാണന്ന് പ്രഖ്യാപിക്കുകയാണ് സിപിഎമ്മെന്നും കെ. മുരളീധരൻ

MediaOne Logo

Web Desk

  • Updated:

    2022-06-25 05:00:44.0

Published:

25 Jun 2022 4:59 AM GMT

സർക്കാറിനെതിരായ ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു വയനാട്ടിലെ ആക്രമണം: കെ. മുരളീധരൻ
X

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരായ ആരോപണങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണമുണ്ടായതെന്ന് കെ. മുരളീധരൻ എംപി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം തകർക്കുകയാണ് സിപിഎം ലക്ഷ്യമെന്നും വയനാട്ടിലെ സംഭവം ദൗർഭാഗ്യകരമാണെന്നും കെ മുരളീധരൻ പറഞ്ഞു.

ദേശീയ തലത്തിൽ ബിജെപിക്ക് ഒപ്പമാണന്ന് പ്രഖ്യാപിക്കുകയാണ് സിപിഎമ്മെന്നും അവർ ബിജെപിയെ സന്തോഷിപ്പിക്കുകയാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. രാഹുലിന്റെ ഓഫീസിലെ മഹാത്മജിയുടെ ചിത്രം പോലും എസ്.എഫ്.ഐ പ്രവർത്തകർ തകർത്തു. സംഭവത്തിൽ സിപിഎമ്മിനും സർക്കാറിനുമാണ് ഉത്തരവാദിത്തമെന്നും ഇതിന്റെ പേരിൽ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതിഷേധം തടയില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

ഇതോടെ മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിക്കുന്നതടക്കമുള്ള കാര്യം യു.ഡി.എഫ് പരിഗണനയിലുണ്ട്. ഇതിനെ തുടർന്നുണ്ടാകുന്ന പ്രത്യാഘാതത്തിന് കോൺഗ്രസ് ഉത്തരവാദിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം എസ്.എഫ്.ഐ ആക്രമണം സിപിഎം നേതൃത്വത്തിന്റ അറിവോടെയാണെന്നും മുരളീധരൻ ആരോപിച്ചു. പരിസ്ഥിതി ലോല മേഖല പ്രശ്‌നത്തിൽ ഒരു സർവകക്ഷി യോഗം പോലും സർക്കാർ വിളിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപെടാനുള്ള പദ്ധതിയൊരുക്കുകയായിരുന്നു സിപിഎമ്മെന്നും കേരള പൊലീസ് ഗുണ്ടാസംഘമായി മാറിയെന്നും കെ മുരളീധരൻ ആരോപിച്ചു.

എസ്.എഫ്.ഐ പ്രവർത്തകരുടെ അതിക്രമത്തിനെതിരെ ഇന്നലെ വൈകീട്ടും രാത്രിയുമായി വയനാട്ടിൽ പ്രതിഷേധം നടന്നിരുന്നു. ഇന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം ഓഫീസ് സന്ദർശിക്കാനുള്ള സാധ്യതയുണ്ട്. എസ്.എഫ്.ഐ ആക്രമണത്തിനെതിരെ വയനാട്ടിൽ വിപുലമായ പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. വൈകുന്നേരം മൂന്ന് മണിയോടു കൂടെയാണ് പ്രതിഷേധ പരിപാടിയുണ്ടാവുക.

ബഫർസോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. എസ്എഫ്ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു. അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ അടിച്ചുതകർത്തു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

TAGS :

Next Story