ആഗോള അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായി കാണേണ്ടതില്ല; വി.എൻ വാസവൻ
പരിപാടിയിൽ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്യുകയെന്നും മറ്റ് വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. കാര്യം മനസിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. പരിപാടിയിൽ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്യുകയെന്നും മറ്റ് വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
പരിവാടി നേരത്തെ തീരുമാനിച്ചതാണ്. പമ്പയിലാണ് പരിപാടി നടക്കുന്നതെന്നും ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കേണ്ടതുണ്ടെന്നും വാസവൻ പറഞ്ഞു. ശബരിമലയിൽ വരുന്നവരെയെല്ലാം അയ്യപ്പന്മാർ എന്നാണ് വിളിക്കുകയെന്നും മറ്റുവിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡ് സഹായം അഭ്യർത്ഥിച്ചതുകൊണ്ടാണ് സർക്കാരും ഇടപെടുന്നത്. കേരളം കഴിഞ്ഞാൽ കൂടുതൽ അയ്യപ്പന്മാർ വരുന്നത് തമിഴ്‌നാട്ടിൽ നിന്നാണെന്നും തമിഴ്‌നാട് രണ്ട് മന്ത്രിമാരെ അയക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം പ്രതിനിധികളുമായിട്ടാണ് താൻ തമിഴ്‌നാട്ടിൽ ക്ഷണിക്കാൻ പോയതെന്നും വിവാദമുണ്ടാക്കിയെടുത്ത് വഴി തിരിച്ചുവിടാനുള്ള ആസൂത്രണ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യുവതി പ്രവേശനത്തെപ്പറ്റി താൻ പറയുന്നില്ലെന്നും പഴയ കേസുകൾ കോടതിയുടെ അനുമതിയോടെ മാത്രമേ റദ്ദാക്കാനാവൂ എന്നും മന്ത്രി വ്യക്തമാക്കി. രണ്ടാം തീയതി കാണുമെന്നാണ് ദേവസ്വം ബോർഡിനെ പ്രതിപക്ഷ നേതാവ് അറിയിച്ചതെന്നും കാണുക എന്നത് മര്യാദയാണെന്നും കാണാൻ കൂട്ടാക്കാത്തിൽ പ്രതിപക്ഷ നേതാവിന് തോന്നിയത് അദ്ദേഹം ചെയ്തുവെന്നും വാസവൻ പറഞ്ഞു.
Adjust Story Font
16

