എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണം: നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തി സർക്കാർ
ഭിന്നശേഷി നിയമന വിഷയത്തിൽ ക്രൈസ്തവ സഭകളുടെ പ്രതിഷേധങ്ങൾക്കിടയാണ് സർക്കാർ നീക്കം
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തിൽ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തി സർക്കാർ. എൻഎസ്എസിന് അനുകൂലമായ സുപ്രീംകോടതി വിധി മറ്റ് മാനേജ്മെന്റ്കൾക്കും ബാധകമാക്കാൻ പുനഃപരിശോധന ഹരജി നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഭിന്നശേഷി നിയമന വിഷയത്തിൽ ക്രൈസ്തവ സഭകളുടെ പ്രതിഷേധങ്ങൾക്കിടയാണ് സർക്കാർ നീക്കം.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സർക്കാർ കർശനമാക്കിയത്. സുപ്രിംകോടതിയെ സമീപിച്ചാണ് എൻഎസ്എസ് അനുകൂല വിധി സമ്പാദിച്ചത്. ഈ വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്നായിരുന്നു ക്രൈസ്തവ സഭകളുടെ ഉൾപ്പെടെ ആവശ്യം. എന്നാൽ ആ ഘട്ടത്തിൽ വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറായിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് പുനഃപരിശോധനയ്ക്കായി നിയമോപദേശം തേടി സുപ്രിംകോടതിയെ സർക്കാർ സമീപിച്ചത്. ഇക്കാര്യമാണ് ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവനയായി നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ചത്.
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനം നടത്താതെ ജനറൽ വിഭാഗത്തിലും അധ്യാപകരെ നിയമിക്കരുതെന്നായിരുന്നു ഉത്തരവ്. ഇത് ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവസഭകൾ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തിയുള്ള സർക്കാർ നീക്കം.
Adjust Story Font
16

