നിതിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപയും ഒരാൾക്ക് സർക്കാർ ജോലിയും നൽകണം: റസാഖ് പാലേരി
ജാതിക്കൊല ആവർത്തിക്കാതിരിക്കാൻ കേരളം നിയമനിർമാണം നടത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ സര്‍വീസിലേക്ക് തിരിച്ചുവരാത്തക്ക രീതിയില്‍ നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ജാതിക്കൊല ആവര്‍ത്തിക്കാതിരിക്കാന്‍ കേരളം നിയമനിര്‍മാണം നടത്തണമെന്നും കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും റസാഖ് പാലേരി പറഞ്ഞു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങള്‍ നിതിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
നിതിന്റെ മരണത്തില്‍ കോളജ് അധ്യാപകര്‍ക്കെതിരെയും അധികൃതര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു. നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ലെന്നും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും സഹോദരി പ്രതികരിച്ചു.
പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് നിതിന്‍ ക്രൂരമായ മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും, അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. നിതിന്‍ മുറിയില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഓഡിയോ സഹിതമുള്ള ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
Adjust Story Font
16

