'എനിക്ക് മമ്മൂട്ടി എന്ന പേരിട്ട ആൾ ദാണ്ടേ അവിടെയിരിപ്പുണ്ട് '; പേരിട്ട ആളെ സദസിന് പരിചയപ്പെടുത്തി നടൻ
' അന്നു മുതൽ ഞാൻ സുഹൃത്തുക്കൾക്കിടയിലും ഇപ്പോൾ നിങ്ങൾക്കിടയിലും മമ്മൂട്ടിയായി മാറി'

കൊച്ചി: തനിക്ക് മമ്മൂട്ടി എന്ന് പേരിട്ടയാളെ സദസിന് പരിചയപ്പെടുത്തി നടൻ മമ്മൂട്ടി. കൊച്ചിയിൽ നടക്കുന്ന ഹോർത്തൂസ് വേദിയിൽ വെച്ചാണ് മമ്മൂട്ടി പ്രിയ സുഹൃത്തിനെ സദസിന് പരിചയപ്പെടുത്തിയത്.
മമ്മൂട്ടിയുടെ വാക്കുകൾ
' ഞാൻ മഹാരാജാസിൽ പഠിക്കുന്ന കാലത്ത് എന്റെ പേര് വേറെ ഒന്നായിരുന്നു. മുഹമ്മദ് കുട്ടി എന്ന പേര് അപരിഷ്‌കൃതമായി തോന്നിയത് കൊണ്ട് പരിചയമില്ലാത്ത സുഹൃത്തുക്കളോട് എന്റെ പേര് ഒമർ ഷെരീഫ് എന്നാണ് പറഞ്ഞിരുന്നത്. എല്ലാവരും ഒമറേ, ഒമറേ എന്നാണ് വിളിച്ചിരുന്നത്. എതോ ഒരു സമയത്ത് കൂട്ടുകാരുമായി നടക്കുമ്പോൾ എന്റെ ഐഡന്റിറ്റി കാർഡ് താഴെ വീണു. അത് ഒരുത്തൻ എടുത്ത് നോക്കിയിട്ട് എടാ, നിന്റെ പേര് ഒമർ എന്നല്ലല്ലോ മമ്മൂട്ടിയല്ലേ എന്ന് ചോദിച്ചു. അന്ന് മുതലാണ് ഞാൻ എന്റെ സുഹൃത്തുക്കൾക്കിടയിലും ഇപ്പോൾ നിങ്ങൾക്കിടയിലും മമ്മൂട്ടിയായി മാറിയത്.
പലരും ചോദിച്ചു മമ്മൂട്ടി എന്ന് പേരിട്ടത് ആരാണെന്ന്. പലരും സ്വമേധയാ മുന്നോട്ട് വന്ന് ഞാനാണ് പേരിട്ടതെന്ന് പറഞ്ഞവരുണ്ട്. എനിക്ക് അറിയാവുന്ന, എനിക്ക് മമ്മൂട്ടി എന്ന് പേരിട്ടയാൾ ദാണ്ടേ അവിടെയിരിപ്പുണ്ട്. നിങ്ങൾക്ക് കാണാൻ വേണ്ടി പുള്ളിയെ ഞാനൊന്ന് ഇങ്ങോട്ട് വിളിക്കുകയാണ്. ഇദ്ദേഹത്തിന്റെ പേര് ശശിധരൻ എന്നാണ്. എടവനക്കാടാണ് വീട്. വേറെ ഒന്നും കൊണ്ടല്ല, പലരും പേരിട്ട ആളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ചില പത്രങ്ങളിൽ എഴുതകുകയൊക്കെ ചെയ്തിട്ടുണ്ട്. എടവനക്കാടുള്ള ശശിധരനാണ് എനിക്ക് ആ പേരിട്ടത്. ആ പേരാണ് ഒരു കാരണക്കാരൻ. പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഞാൻ ഇയാളെ ഒളിച്ചുവെച്ചിരിക്കുകയായിരുന്നു. പുറത്തുവിടാതെ, ഒരു സർപ്രൈസ്. ഇങ്ങനെ നാലാൾ കാൺകെ ഇയാളെ പരിചയപ്പെടുത്തണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അത് ഏതായാലും ഹോർത്തൂസിന്റെ വേദിയിലായി. വളരെയേറെ സന്തോഷം.'
Adjust Story Font
16

