Quantcast

വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റി രൂപീകരിച്ചത് ഏകപക്ഷീയം; ഗവർണർക്കെതിരെ കേരള സർവകലാശാല

വൈസ് ചാൻസിലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റി രൂപീകരിക്കുന്നത് ഗവർണറുടെയും സർവകലാശാലയുടെയും യുജിസിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ്

MediaOne Logo

Web Desk

  • Published:

    20 Aug 2022 2:05 AM GMT

വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റി രൂപീകരിച്ചത് ഏകപക്ഷീയം; ഗവർണർക്കെതിരെ കേരള സർവകലാശാല
X

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിവാദങ്ങൾ നിലനിൽക്കെ ഗവർണർക്കെതിരെ നീക്കവുമായി കേരള സർവകലാശാല. വി.സിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റി രൂപീകരിച്ചത് ഏകപക്ഷീയമായെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. ഗവർണർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ഇത് സംബന്ധിച്ച കാര്യം ഇന്ന് ചേരുന്ന സെനറ്റ് യോഗം ചർച്ച ചെയ്യും.

വൈസ് ചാൻസിലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റി രൂപീകരിക്കുന്നത് ഗവർണറുടെയും സർവകലാശാലയുടെയും യുജിസിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ്. എന്നാൽ ചാൻസലറുടെ പ്രതിനിധിയെയും യുജിസി പ്രതിനിധിയെയും മാത്രം ഉൾപ്പെടുത്തിയാണ് ഗവർണർ കമ്മിറ്റി രൂപീകരിച്ചത്. സർവകലാശാല പ്രതിനിധിയെ സമയത്ത് നിശ്ചയിക്കാത്തതിനാലായിരുന്നു ഈ നീക്കം. പിന്നീട് തീരുമാനിക്കുന്ന മുറയ്ക്ക് സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്താമെന്നും രാജ്ഭവൻ അറിയിച്ചു. എന്നാൽ സർവകലാശാലയുടെ പ്രതിനിധി ഇല്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധം എന്നാണ് സർവകലാശാലയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം.

അതുകൊണ്ടുതന്നെ ഇപ്പോഴുള്ള കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാനാണ് സർവകലാശാല ആലോചിക്കുന്നത്. അല്ലാത്തപക്ഷം സർവകലാശാല പ്രതിനിധിയെ സെർച്ച് കമ്മറ്റിയിലേക്ക് നാമനിർദേശം ചെയ്യേണ്ടതില്ലെന്നാണ് നിലപാട്. കൂടാതെ ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

ഇത് സംബന്ധിച്ച കാര്യങ്ങൾ ഇന്ന് വിസിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ചർച്ച ചെയ്‌തേക്കും. കഴിഞ്ഞമാസം ചേർന്ന സെനറ്റ് യോഗത്തിൽ സർവകലാശാല പ്രതിനിധിയായി പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രന്റെ പേര് നിർദ്ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം താൽപര്യമില്ല എന്ന് അറിയിച്ചതോടെയാണ് സർവകലാശാല പ്രതിനിധിയെ സമയത്ത് തെരഞ്ഞെടുക്കാൻ കഴിയാതെ വന്നത്. ഒക്ടോബറിലാണ് നിലവിലെ വൈസ് ചാൻസിലർ വിപി മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുന്നത്.

TAGS :

Next Story