Quantcast

'ആറു കൊലപാതകങ്ങളും നടത്തിയത് താൻ തന്നെ'; ജോളി കുറ്റം സമ്മതിച്ചിരുന്നതായി മകൻ

''അന്നമ്മാ തോമസിനെ ആട്ടിൻസൂപ്പിൽ വളം കലക്കി കൊടുത്തു, മറ്റുള്ളവർക്ക് വെള്ളത്തിൽ സയനൈഡ് കലക്കി കൊടുത്തെന്നും പറഞ്ഞു''

MediaOne Logo

Web Desk

  • Updated:

    2023-05-16 14:41:40.0

Published:

16 May 2023 1:46 PM GMT

jolly, koodathai case
X

തിരുവനന്തപുരം: റോയ് തോമസിൻറെത് ഉൾപ്പടെ ആറു കൊലപാതകങ്ങളും നടത്തിയത് താനാണെന്ന് ജോളി പറഞ്ഞതായി മകൻ റെമോ റോയിയുടെ മൊഴി. റോയിയുടെ അമ്മ അന്നമ്മ തോമസിനെ ആട്ടിൻസൂപ്പിൽ വളം കലക്കി കൊടുത്തു. മറ്റുള്ളവർക്ക് വെള്ളത്തിൽ സയനൈഡ് കലക്കി കൊടുത്തുമാണ് കൊലപ്പെടുത്തിയത് എന്ന് ജോളി പറഞ്ഞു. കൊലപാതകത്തിനാവശ്യമായ സയനൈഡ് എത്തിച്ചു നൽകിയത് ഷാജി എന്ന എംഎസ് മാത്യു ആണ്. എംഎസ് മാത്യുവിന് പ്രജികുമാറാണ് ഇത് നൽകിയത് എന്നും ജോളി പറഞ്ഞിരുന്നതായി റോമോ പറഞ്ഞു. കേസിലെ മൂന്നാം സാക്ഷിയാണ് റെമോ റോയി. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലാണ് വിചാരണ.

ജോളിക്കെതിരെ നേരത്തെ സഹോദരന്മാരും മൊഴി നൽകിയിരുന്നു. കൊല ചെയ്‌തെന്ന് ജോളി ഏറ്റു പറഞ്ഞതായും എൻ.ഐ.ടിയിൽ ജോലി കിട്ടിയെന്ന് പറഞ്ഞ് പിതാവിൻറെ കയ്യിൽ നിന്ന് ജോളി രണ്ടുലക്ഷം രൂപ വാങ്ങിയെന്നും ജോലിയില്ലെന്ന് പിന്നീടാണ് മനസിലായതെന്നുമായിരുന്നു സഹോദരങ്ങളുടെ മൊഴി.

റോയ് തോമസിനെ ഭാര്യ ജോളി കൊലപ്പെടുത്തി എന്നാണ് കേസ്. 2011 ലാണ് റോയ് തോമസ് കൊല്ലപ്പെടുന്നത്. സയനൈഡ് സാന്നിധ്യം കണ്ടെത്തിയിട്ടും കോടഞ്ചേരി പൊലീസ് കേസ് ആത്മഹത്യയായി എഴുതിത്തള്ളി. 2019ൽ വടകര എസ്.പി കെ.ജി സൈമൺ റോയ് തോമസിൻറെ സഹോദരൻ റോജോ തോമസ് നൽകിയ ഒരു പരാതിയാണ് പിന്നീട് കൂടത്തായിയിൽ നടന്നത് കൂട്ടക്കൊലകളാണ് എന്ന കണ്ടെത്തലിലേക്ക് നയിക്കുന്നത്. റോയ് തോമസിന്റെ മുൻഭാര്യ ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നെന്ന പരാതിയിൽ സ്‌പെഷൽ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണം കൂടത്തായിയിലെ പൊന്നാമറ്റം എന്ന കുടുംബത്തിൽ മുമ്പ് നടന്ന ദുരൂഹ മരണങ്ങളിലേക്കെത്തുകയായിരുന്നു.

തുടർന്ന് റോയ് തോമസിൻറെ കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസിന് കൈമാറി. ആറു കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. ഒന്നാം പ്രതി ജോളിയെ 2019 ഒക്ടോബർ അഞ്ചിനും ജോളിയെ സഹായിച്ച മറ്റ് മൂന്നു പ്രതികളായ എം എസ് മാത്യു , പ്രജുകുമാർ , മനോജ് എന്നിവരെ തൊട്ടടുത്തദിവസങ്ങളിലും അറസ്റ്റു ചെയ്തു.

TAGS :

Next Story