താമരശ്ശേരിയിൽ രണ്ട് സ്ഥാപനങ്ങളിൽ മോഷണം; നിരാശനായ കള്ളൻ കൊണ്ടുപോയത് സിഗരറ്റും മാങ്ങയും
താമരശ്ശേരി ചുങ്കത്തെ കെജി സ്റ്റോർ, മാത ഹോട്ടൽ എന്നിവിടങ്ങളിലാണ് കള്ളൻ കയറിയത്

താമരശ്ശേരി:താമരശ്ശേരിയിൽ രണ്ടു സ്ഥാപനങ്ങളിൽ മോഷണം. ഒന്നും കിട്ടാതെ നിരാശനായ കള്ളൻ കൊണ്ടുപോയത് സിഗരറ്റും മാങ്ങയും. താമരശ്ശേരി ചുങ്കത്തെ കെജി സ്റ്റോർ, മാത ഹോട്ടൽ എന്നിവിടങ്ങളിലാണ് കള്ളൻ കയറിയത്. ഇരുസ്ഥാപനങ്ങളും തമ്മിൽ 50 മീറ്റർ അകലം മാത്രമേയുള്ളൂ. മാതാ ഹോട്ടലിൻ്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുന്നതിൻ്റെ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
താമരശ്ശേരി കുന്നുംപുറത്ത് കെ.ജി ഉണ്ണിയുടെ കെജി സ്റ്റോർ എന്ന കടയിൽ ഇത് നാലാം തവണയാണ് കള്ളൻ കയറുന്നത്. മോഷണം പതിവായതിനാൽ കടയിൽ പണം സൂക്ഷിക്കാറില്ല. കടക്കകത്തെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട മോഷ്ടാവ് പണം ലഭിക്കാതെ വന്നപ്പോൾ കടയിൽ ഉണ്ടായിരുന്ന 30 ഓളം മാങ്ങയും 10 പാക്കറ്റ് സിഗരറ്റും കൈക്കലാക്കി മടങ്ങി.ഒരു സുഹൃത്തിന് നൽകാനായി പാലക്കാട്ടു നിന്നും എത്തിച്ച മാങ്ങയാണ് മോഷ്ടാവ് അടിച്ചു മാറ്റിയത്.
താമരശ്ശേരി അമ്പായത്തോട് സ്വദേശി കൃഷ്ണൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള മാതാ ഹോട്ടലിൽ ഇത് മൂന്നാം തവണയാണ് കള്ളൻ കയറുന്നത്. മുമ്പ് രണ്ടു തവണ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ ചായ എടുക്കാനായുള്ള വിലപിടിപ്പുള്ള സമാമ്പർ ആയിരുന്നു കൊണ്ടുപോയത്. എന്നാൽ ഇന്നു പുലർച്ചെ ഹോട്ടലിൻ്റെ മുൻഭാഗത്തെ ഷട്ടർ തകർത്ത് അകത്തു കയറിയ കള്ളൻ മേശ തുറന്ന് അകത്തുണ്ടായിരുന്നതെല്ലാം വലിച്ചിട്ടു. മേശയിൽ തുച്ഛമായ തുക മാത്രമാണ് ഉണ്ടായിരുന്നത്. കൊടുവാളും ടോർച്ചും കൈവശമുണ്ടായിരുന്ന മോഷ്ടാവ് മുഖം മറച്ച് ഗ്ലൗസും ധരിച്ചാണ് എത്തിയത്.കടയുടമകൾ താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Adjust Story Font
16

