കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാൻഡ് ജിഹാദുമുണ്ട്: കേന്ദ്രമന്ത്രി ശോഭ കരന്തലജെ
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി മാറിമാറി വരുന്ന എൽഡിഎഫ്, യുഡിഎഫ് ഭരണത്തിന് കീഴിൽ കേരളം കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി

- Published:
4 April 2026 6:33 PM IST

കൊച്ചി: കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി മാറിമാറി വരുന്ന എൽഡിഎഫ്, യുഡിഎഫ് ഭരണത്തിന് കീഴിൽ കേരളം കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിലെ യുവാക്കളും വിദ്യാർഥികളും കൂട്ടത്തോടെ മറ്റ് സ്ഥലങ്ങളിലേക്ക് പോവുകയാണ്. ഇതിന് പുറമെ ഭയം കാരണം ഹിന്ദുക്കളും ക്രിസ്ത്യാനികളും കേരളത്തിൽ നിന്ന് പലായനം ചെയ്യുന്ന സാഹചര്യമുണ്ടെന്നും അവർ ആരോപിച്ചു. എന്നാൽ, ഇതിനെ സാധൂകരിക്കുന്ന ഒരു കണക്കുകളും അവർ വ്യക്തമാക്കിയില്ല. കേരളത്തെ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണെന്നും അവർ പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന് കൂടുതൽ വ്യവസായങ്ങൾ കടന്നുവരേണ്ടതുണ്ട്. സംസ്ഥാനത്തെ വിഭവങ്ങൾ, പ്രത്യേകിച്ച് സമുദ്രോൽപ്പന്നങ്ങളും കാർഷിക വിളകളും കയറ്റുമതി ചെയ്യാനുള്ള സാഹചര്യങ്ങൾ ഒരുക്കണം. ഇതിലൂടെ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും പ്രയോജനം ലഭിക്കണം. എന്നാൽ ഭരണ-പ്രതിപക്ഷ മുന്നണികൾ ജനങ്ങളെ സഹായിക്കുന്നതിന് പകരം, അഴിമതിക്ക് വേണ്ടി പരസ്പരം സഹായിക്കുകയാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു.
കേരളത്തിൽ ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ 'ഡബിൾ എഞ്ചിൻ സർക്കാർ' അധികാരത്തിൽ വന്നാൽ മാത്രമേ വികസനം സാധ്യമാകൂ. 'വികസിത കേരളം, സുരക്ഷിത കേരളം' എന്നതാണ് എൻഡിഎ സർക്കാരിന്റെ ലക്ഷ്യം. രാജ്യത്ത് മുഴുവൻ ഒന്നിച്ചുനിൽക്കുന്ന ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ കേരളത്തിൽ പരസ്പരം പോരടിക്കുന്നത് വെറും നാടകമാണെന്നും അവർ പറഞ്ഞു. കേരളത്തിൽ ബിജെപി, ബിഡിജെഎസ്, ട്വന്റി-20 തുടങ്ങിയ പാർട്ടികൾ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കും എൻജിഒകൾക്കും വലിയ തിരിച്ചടിയാകുന്ന വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) കർശന നടപടികളെ മന്ത്രി ന്യായീകരിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങൾക്കും പ്രത്യേകിച്ചും ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് അവർ വ്യക്തമാക്കി. നിയമവിരുദ്ധമായി ഫണ്ട് സ്വീകരിക്കുന്നവർക്കെതിരെ മാത്രമേ നടപടിയുണ്ടാകൂ. നിയമപരമായി വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻജിഒകൾക്ക് തങ്ങളുടെ സാമൂഹിക പ്രവർത്തനങ്ങളുമായി യാതൊരു തടസവുമില്ലാതെ മുന്നോട്ട് പോകാമെന്നും അവർ പറഞ്ഞു.
Adjust Story Font
16
