'വിഎസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ആലപ്പുഴ സമ്മേളനത്തിലും ആവർത്തിച്ചു' സിപിഎം മുൻ എംഎൽഎ കെ.സുരേഷ് കുറുപ്പ്
തിരുവനന്തപുരത്തെ യുവനേതാവിന്റെ പരമാർശം ആലപ്പുഴയിൽ യുവ വനിതാനേതാവ് ആവർത്തിച്ചതായി സിപിഎം മുൻ എംഎൽഎ കെ.സുരേഷ് കുറുപ്പ്

കോട്ടയം: വിഎസ് അച്യുതാനന്ദന്റെ മരണശേഷം സിപിഎം പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഒരു പ്രധാന ആരോപണമാണ് 2012-ലെ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൽ വിഎസിനെതിരെ 'കാപിറ്റല്‍ പണിഷ്‌മെന്റ്' വേണമെന്ന ആവശ്യം ഉയർന്നുവെന്ന വാദം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായിരുന്ന പിരപ്പന്‍കോട് മുരളിയാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. അത്തരമൊരു ആക്ഷേപം ഉണ്ടായിട്ടില്ലെങ്കിൽ, വിഎസ് തന്നെ 'കാപിറ്റല്‍ പണിഷ്‌മെന്റ്' എന്ന വാക്ക് പരാമർശിച്ച് പൊതുയോഗത്തിൽ മറുപടി പറഞ്ഞത് എന്തിനെന്നാണ് മുരളിയുടെ ചോദ്യം.
എന്നാൽ വിഎസിന്റെ മരണത്തിന് മുമ്പ് മുരളി ഉയർത്തിയ ഈ ആരോപണങ്ങളെ പാർട്ടി അവഗണിച്ചിരുന്നു. ഇപ്പോൾ മുൻ എംപിയും എംഎല്‍എയുമായിരുന്ന സുരേഷ് കുറുപ്പ് അതേ ആരോപണം ആവർത്തിച്ച് വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സുരേഷ് കുറുപ്പ് മാതൃഭൂമി പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ എഴുതിയ വിഎസ് അനുസ്മരണ ലേഖനത്തിൽ 2015-ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു യുവതിയാണ് വിഎസിനെതിരെ 'കാപിറ്റല്‍ പണിഷ്‌മെന്റ്' വേണമെന്ന് ആവശ്യപ്പെട്ടതെന്ന് വെളിപ്പെടുത്തി. അദ്ദേഹം എഴുതുന്നു: 'ഒറ്റപ്പെട്ടിട്ടും വിഎസ് പോരാട്ടം തുടർന്നു. ആലപ്പുഴ സമ്മേളനത്തിൽ, അദ്ദേഹത്തിന്റെ കൊച്ചുമക്കളുടെ പ്രായമുള്ള ഒരു പെൺകുട്ടി വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് വേണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കവയ്യാതെ വിഎസ് വേദിവിട്ട് പുറത്തേക്ക് പോയി, ഏകനായി, ദുഃഖിതനായി, എന്നിട്ടും തലകുനിക്കാതെ, പാർട്ടിയെ അധിക്ഷേപിക്കാതെ അദ്ദേഹം മുന്നോട്ടുപോയി.'
മലപ്പുറം സമ്മേളനത്തിന് ശേഷം വിഎസ് പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെട്ടുവെന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന യുവനേതാക്കളിൽ ഭൂരിപക്ഷവും അദ്ദേഹത്തെ ഉപേക്ഷിച്ചുവെന്നും കുറുപ്പ് ചൂണ്ടിക്കാട്ടുന്നു. 'മലപ്പുറം സമ്മേളനത്തിൽ സുര്‍ജിത്തും പ്രകാശ് കാരാട്ടും മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും, വിഎസിന്റെ പിന്തുണയുള്ള പാനൽ മത്സരിച്ചു, പരാജയപ്പെട്ടു. പിന്നീടുള്ള വിഎസിന്റെ ഒറ്റപ്പെടൽ ദുസഹമായിരുന്നു. എന്നിട്ടും, തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന്, തലയുയർത്തി അദ്ദേഹം മുന്നോട്ടുപോയി.' കുറുപ്പ് എഴുതി. എന്നാൽ സുരേഷ് കുറുപ്പിന്റെ വാദങ്ങളെ തള്ളി വി.ശിവൻകുട്ടി രംഗത്ത് വന്നു. ഒരാളും സമ്മേളനത്തിൽ വിഎസിനു എതിരെ ക്യാപ്പിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ലെന്നും താനും ആലപ്പുഴ സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. വി.എസ് മരിച്ച ശേഷം അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുന്നു. പാർട്ടിയുടെ വളർച്ചയിൽ ഉത്കണ്ഠ പെടുന്നവരാണ് ഇത്തരം ചർച്ചകൾ ഉണ്ടാക്കുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Adjust Story Font
16

