Quantcast

തിരുവനന്തപുരം സ്വർണക്കടത്ത് : ഇ.ഡിയുടെ കുറ്റപത്രം ഈ വർഷം തന്നെ

ഡിസംബറിൽ കുറ്റപത്രം സമർപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2021-09-26 01:54:49.0

Published:

26 Sep 2021 1:15 AM GMT

തിരുവനന്തപുരം സ്വർണക്കടത്ത് : ഇ.ഡിയുടെ കുറ്റപത്രം ഈ വർഷം തന്നെ
X

തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്തു കേസിൽ കസ്റ്റംസിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കുറ്റപത്രം തയ്യാറാക്കുന്നു. ഈ വർഷം തന്നെ അന്തിമ കുറ്റപത്രം സമർപ്പിക്കാനാണ് ഇ.ഡി യുടെ നീക്കം. കേസിലെ 13 പ്രതികൾക്ക് ഉടൻ കാരണം കാണിക്കൽ നോട്ടീസ് നൽകും.

നയതന്ത്ര സ്വർണക്കടത്തു കേസിൽ ഡിസംബറിൽ കുറ്റപത്രം സമർപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം. ഇതിന്റെ ആദ്യ നടപടിയായി കേസിലെ തൊണ്ടി മുതലായ 30 കിലോ സ്വർണത്തിന്റെ ഉടമസ്ഥർ എന്ന് സംശയിക്കുന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. 30 കിലോ സ്വർണം ദുബൈയിൽ നിന്നും വാങ്ങി കേരളത്തിലേക്ക് എത്തിക്കാൻ 13പേർ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. ഈ 13 പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. പിടിച്ചെടുത്ത സ്വർണം താൽക്കാലികമായാണ് ഇ.ഡി കണ്ടുകെട്ടിയിരിക്കുന്നത്. ഇത് സ്ഥിരമായി കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുക. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡൽഹി ഓഫീസിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാനും സ്വർണം സ്ഥിരമായി കണ്ടുകെട്ടാനും അധികാരം ഉള്ളത്. സ്വർണ്ണം സ്ഥിരമായി കണ്ടുകെട്ടാനുള്ള രേഖകൾ ഡൽഹി ഓഫീസിൽ ലഭിച്ചാൽ ഇവിടെനിന്ന് 13 പ്രതികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും.

മറുപടി തൃപ്തികരമല്ലെങ്കിൽ സ്വർണ്ണം കണ്ടുകെട്ടിയത് സ്ഥിരപ്പെടുത്തും. ഇതിനുശേഷം പ്രതികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നൽകും. സംഭവശേഷം വിദേശത്തേക്ക് കടന്ന മുൻ കോൺസൽ ജനറൽ, മുൻ അഡ്മിൻ അറ്റാഷെ എന്നിവർക്കും നോട്ടീസ് നൽകുമെന്നാണ് സൂചന. കസ്റ്റംസ് നൽകിയ നോട്ടീസിന് ഇവർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇഡി യുടെ കുറ്റപത്രത്തിന് മുൻപ് കേസിൽ കസ്റ്റംസിന്റെ കുറ്റപത്രവും കോടതിയിൽ എത്തും.

TAGS :

Next Story