തിരുവനന്തപുരത്ത് ഗുണ്ടാപ്പിരിവ് നല്‍കാത്തവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍
ചിറ്റാരുമുക്ക് സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്

തിരുവനന്തപുരം കഠിനംകുളത്ത് ഗുണ്ടാപ്പിരിവ് നല്‍കാത്തവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. ചിറ്റാരുമുക്ക് സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പടെ നാലു പേരെയാണ് പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
കൊലപാതകം ഉള്‍പ്പടെ 17 ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രാജേഷ്,സച്ചു എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക് പുത്തന്‍തോപ്പിലാണ് കേസിനാസ്പദമായ സംഭവം. ചിക്കന്‍ സ്റ്റാള്‍ ഉടമ ഹസന്‍,ജീവനക്കാരനായ അസം സ്വദേശി അമീർ, പുത്തൻതോപ്പ് സർക്കാർ ആശുപത്രിക്ക് സമീപം ഫോട്ടോ സ്റ്റാറ്റ് സ്ഥാപനം നടത്തുന്ന ചിറ്റു നെൽസൺ,വൈശാഖ് എന്നിവരെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത് എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം.
നാലു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ വക്കം നിലയ്ക്കാമുക്കില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം,ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പാറശാലയിൽ മുൻ പഞ്ചായത്ത് അംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായിരുന്ന പ്രതികൾ ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
Adjust Story Font
16

