മുഖ്യമന്ത്രിയും വനിതാ ശിശു വികസന വകുപ്പ് മന്ത്രിയും നൽകിയ ഉറപ്പ് പാലിച്ചു, വിനോദിനിക്ക് മൂന്ന് മാസത്തെ കുടിശ്ശിക തുക കൈമാറി
തുടർന്നുള്ള മാസങ്ങളിൽ ധനസഹായം വിനോദിനിക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ

പാലക്കാട്: ചികിത്സാപ്പിഴവ് കാരണം കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് കുടിശിക വന്ന മൂന്ന് മാസത്തെ ധനസഹായം കൈമാറി. വനിതാ ശിശു വികസന വകുപ്പ് വഴി നൽകിവന്ന സഹായം ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ ഇടപെട്ടിരുന്നു.
തുടർന്ന് മുടക്കംവന്ന സഹായം എത്രയുംവേഗം നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കുടിശിക വന്ന മൂന്ന് മാസത്തെ ആകെത്തുക 12,000 രൂപ കുടുംബത്തിന്റെ അക്കൗണ്ടിൽ ഇന്ന് ലഭിച്ചു. ജൂൺ മാസത്തെ ധനസഹായം ഉടൻ വിനോദിനിക്ക് ലഭ്യമാക്കും. ധനസഹായം തുടർന്നുള്ള മാസങ്ങളിൽ കൃത്യമായി വിനോദിനിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
പാലക്കാട് പല്ലശ്ശന ഒഴിവുപറ സ്കൂളിലെ വിദ്യാർഥിനിയാണ് വിനോദിനി. കുട്ടിയുടെ വിദ്യാഭ്യാസത്തിനായാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. എന്നാല്‍ രണ്ട് മാസത്തെ ധനസഹായം മാത്രമാണ് വിനോദിനിക്ക് ലഭ്യമായത്. നിലവില്‍, കഴിഞ്ഞ നാല് മാസമായി ധനസഹായം ലഭിക്കുന്നില്ലെന്ന് കുട്ടിയുടെ അമ്മ പരാതിപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.
Adjust Story Font
16

