'തൃണമൂല്‍ മത്സരിച്ചേക്കില്ല, യുഡിഎഫിനെ പിന്തുണക്കുമെന്നാണ് കരുതുന്നത്' ; സണ്ണി ജോസഫ്
തൃണമൂലിനെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് മീഡിയവണിനോട്

കോഴിക്കോട്: നിലമ്പൂരിൽ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കില്ലെന്നാണ് കരുതുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണിജോസഫ്. യുഡിഎഫിനെ പിന്തുണക്കണമെന്നാണ് അണികളുടെയും നേതാക്കളുടെയും അഭിപ്രായമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
'ആരെയും അവഹേളിക്കാൻ ശ്രമിച്ചിട്ടില്ല, ഉൾക്കൊള്ളിക്കാനാണ് ശ്രമിച്ചത്. അന്‍വറുമായുള്ള അഭിപ്രായ വ്യത്യാസം നല്ല നിലയിലാണ് സൂചിപ്പിച്ചത്.യുഡിഎഫ് സ്ഥാനാർഥിക്കെതിരായ പരസ്യപ്രതികരണത്തിലെ പ്രയാസത്തെക്കുറിച്ച് മാത്രമാണ് അറിയിച്ചത്. അൻവറിനെ മുന്നണിയിലെടുക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. തീരുമാനത്തിന് ഇനിയും സമയമുണ്ട്.ഉചിതമായ തീരുമാനമെടുക്കും. അതിന് തന്നെയാണ് നേതാക്കൾ ശ്രമിക്കുന്നതെന്നും' സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇനി യുഡിഎഫിന്‍റെ ഭാഗമാകാൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ടിഎംസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.എ സുകു മീഡിയവണിനോട് പറഞ്ഞു.
'കോൺഗ്രസ് ഞങ്ങളെ അപമാനിച്ചു. ഇനിയും ഞങ്ങളെ മുന്നണിയിൽ എടുക്കുമോ എന്ന് ചോദിച്ച് വാതിൽ മുട്ടി നടക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിം ലീഗൊക്കെ തൃണമൂല്‍കോണ്‍ഗ്രസ് യുഡിഎഫിന്‍റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ്.എന്നാല്‍ കോണ്‍ഗ്രസ് അതിനെ വാതിലടക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.. ഈ സാഹചര്യത്തില്‍ അങ്ങോട്ട് ചെന്ന് വാതില്‍ മുട്ടേണ്ട എന്ന തീരുമാനമാണ് തൃണമൂലെടുക്കുന്നത്. അഞ്ചുമാസമായി നിരുപാധികമായ പിന്തുണയാണ് നല്‍കിയത്. എന്നാല്‍ അതൊന്നും പരിഗണിക്കിച്ചില്ല. മത്സരം എന്നുപറയുമ്പോള്‍ കടുത്ത മത്സരമായിരിക്കണം.ആര് ജയിക്കണം ആര് തോല്‍ക്കണം എന്നതില്ല,പ്രസക്തി. അന്‍വറിന് കിട്ടുന്ന ഓരോ വോട്ടും പിണറായിസത്തിനെതിരെയുള്ള വോട്ടാണ്'. സുകു പറഞ്ഞു.
Adjust Story Font
16

