കളമശ്ശേരിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം സൂരജ് ലാമയുടേത് തന്നെ; സ്ഥിരീകരിച്ച് പരിശോധനാ ഫലം
ഓർമ നഷ്ടപ്പെട്ട അവസ്ഥയിൽ കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയ സൂരജ് ലാമയെ പിന്നീട് കാണാതാവുകയായിരുന്നു

കൊച്ചി: കളമശേരി എച്ച്.എം.ടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതെന്ന് സ്ഥിരീകരിച്ചു. ഹൈദരാബാദ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിിയ പരിശോധനയിലാണ് സ്ഥിരീകരണം. നവംബർ 30 നാണ് മൃതദേഹം കണ്ടെത്തിയത്.
ഓർമ നഷ്ടപ്പെട്ട അവസ്ഥയിൽ കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയതായിരുന്നു സൂരജ് ലാമ. കുവൈത്ത് മദ്യദുരന്തത്തിലാണ് സൂരജ് ലാമക്ക് ഓർമ ശക്തി നഷ്ടപ്പെട്ടത്. ഒക്ടോബർ ആറാം തീയതി മുതലാണ് സൂരജ് ലാമയെ കാണാതാവുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കൊൽക്കത്ത സ്വദേശിയായ സൂരജ് ലാമയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.എന്നാൽ ഒക്ടോബർ 10ന് ഇയാളെ കാണാതാവുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.
പൊലീസ് അന്വേഷണവും അവസാനിപ്പിച്ച നിലയിലായിരുന്നു. എന്നാൽ സൂരജ് ലാമയുടെ മകൻ കേരളത്തിലെത്തുകയും ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നീടും ഇയാൾക്ക് വേണ്ടി പരിശോധന തുടർന്നിരുന്നു. അതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സൂരജ് ലാമയുടെ തിരോധാനത്തിൽ ഹൈക്കോടതിയും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. നഗരത്തിൽ നിരീക്ഷണമില്ലാതെ ഒരു സ്ഥലം എങ്ങനെ ഉണ്ടാവുന്നുവെന്നും നാളെ ആരെങ്കിലും ഒരാളെ കൊന്ന് കൊണ്ടിട്ടാൽ എങ്ങനെ അറിയുമെന്നും കോടതി ചോദിച്ചിരുന്നു. സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാൻ്റൻ ലാമ രംഗത്തെത്തിയിരുന്നു.
Adjust Story Font
16


