വാൽപ്പാറ അപകടം: നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തത് കടുത്ത അനീതി- കെ.പി.എ മജീദ്
പാങ്ങ് ഗവൺമെന്റ് എൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരുമാണ് അപകടത്തിൽ മരിച്ചത്

- Published:
23 April 2026 8:30 PM IST

കോഴിക്കോട്: കേരളം നടുങ്ങിയ വാൽപ്പാറ അപകടത്തിൽ ജീവൻ നഷ്ടമായവർക്കും പരിക്കേറ്റവർക്കും യാതൊരു നഷ്ടപരിഹാരവും പ്രഖ്യാപിക്കാത്ത സർക്കാർ നടപടി കടുത്ത അനീതിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്. സ്‌കൂൾ ബസിന്റെ ഡ്രൈവർ ഉൾപ്പെടെ 10 പേരാണ് അപകടത്തിൽ മരിച്ചത്. നാലുപേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബസ് ഡ്രൈവർ നൗഷാദിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ആശുപത്രി മാറ്റാൻ പോലും അനുവദിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തട്ടി നിൽക്കുന്ന അവസ്ഥയിലായിരുന്നു നൗഷാദ്. ഇതുപോലെ വലിയ അപകടങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ ഗൗരവം പരിഗണിച്ച് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്ന പതിവുണ്ട്. എന്നാൽ, വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ യാതൊരു തരത്തിലും സഹായിക്കാൻ സർക്കാർ മുന്നോട്ട് വരാത്തത് ദുരൂഹമായ നടപടിയാണ്. തൃശൂരിൽ വെടിക്കെട്ട് അപകടം നടന്ന ഉടനെ സഹായം പ്രഖ്യാപിച്ച സർക്കാർ ഇക്കാര്യത്തിൽ വിവേചനം കാണിച്ചതായി വ്യാപക പരാതിയുണ്ട്. എത്രയും പെട്ടെന്ന് ഇവരുടെ കുടുംബത്തിന് അടിയന്തര സഹായവും നഷ്ടപരിഹാരവും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാങ്ങ് ഗവൺമെന്റ് എൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരുമാണ് അപകടത്തിൽ മരിച്ചത്. സ്‌കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെ അഞ്ച് അധ്യാപകർ, പാചകത്തൊഴിലാളി, സമീപത്തെ പാങ്ങ് ഗവൺമെന്റ് യുപി സ്‌കൂൾ അധ്യാപിക, ഒരു അധ്യാപകന്റെ ഭാര്യ, ഒരു അധ്യാപികയുടെ മകൻ, സ്‌കൂൾ ബസ് ഡ്രൈവർ എന്നിവരടക്കം 10 പേരാണ് അപകടത്തിൽ മരിച്ചത്.
Adjust Story Font
16
