Quantcast

'നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്, റോഡ് ബ്ലോക്ക് ചെയ്യരുത്'; മുഖ്യമന്ത്രിയുടെ യാത്രയില്‍ എസ്‌കോര്‍ട്ടും പൈലറ്റും മാത്രം മതിയെന്ന് വി.ഡി സതീശന്‍

എസ്‌കോര്‍ട്ടും വേണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് ഇത് അംഗീകരിച്ചിരുന്നില്ല

MediaOne Logo

Web Desk

  • Published:

    15 May 2026 2:09 PM IST

VD Satheesan says only an escort and a pilot are sufficient for the CM
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രകളില്‍ സുരക്ഷക്കായി പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങളല്ലാതെ മറ്റ് വാഹനങ്ങളൊന്നും വേണ്ടെന്ന് വി.ഡി സതീശന്‍. യാത്രയില്‍ നാട്ടുകാരെ ബുദ്ധിമുട്ടിച്ച് റോഡ് ബ്ലോക്ക് ചെയ്യരുതെന്നും പൊലീസിന് നിര്‍ദേശം നല്‍കി. ഇതോടെ, ഇനി മുഖ്യമന്ത്രിയുടെ യാത്രയില്‍ വാഹനവ്യൂഹം ഒപ്പമുണ്ടാവില്ല. എസ്‌കോര്‍ട്ടും വേണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് ഇത് അംഗീകരിച്ചിരുന്നില്ല.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും സാധാരണക്കാരനെപ്പോലെ, നേരത്തെ സഞ്ചരിച്ചിരുന്ന രീതിയില്‍ തനിക്ക് പോയാല്‍ മതിയെന്നുമാണ് വി.ഡി സതീശന്‍ പൊലീസ് മേധാവിയെ അറിയിച്ചത്. എന്നാല്‍ ഇസെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തില്‍ ഒതുക്കാനാകില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. അതിനാല്‍ എസ്‌കോര്‍ട്ട് വാഹനം കൂടി മുഖ്യമന്ത്രിയ്ക്ക് അകമ്പടിയുണ്ടായിരിക്കും.

നിയുക്ത മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെ വിവിധ നേതാക്കളെ വസതികളിലെത്തി കാണുകയാണ്. രമേശ് ചെന്നിത്തലയെയും വീട്ടിലെത്തി കണ്ടു. രാഷ്ട്രീയ ഗുരുവായ ജി. കാര്‍ത്തികേയന്റെ വീട്ടിലും എത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12.10 ഓടെയാണ് വി.ഡി സതീശന്‍ ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വീട്ടിലേക്ക് എത്തിയത്. കാറില്‍ നിന്ന് ഇറങ്ങിയ വി.ഡി സതീശനെ ഇറങ്ങി വന്നാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. ശേഷം ഇരുവരും കൈകള്‍ ചേര്‍ത്തുപിടിച്ച് മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു. 20 മിനുട്ടിലേറെ കൂടിക്കാഴ്ച നീണ്ടു നിന്നു.

മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന രമേശ് ചെന്നിത്തലയുടെ വീട്ടിലുമെത്തി അനുനയ കൂടിക്കാഴ്ച നടത്തി. ചെന്നിത്തല ജ്യേഷ്ഠതുല്യനായ ആളാണെന്നും എല്ലാ പിന്തുണയും അദ്ദേഹത്തിന്റെ ഭാഗത്തുണ്ടാവുമെന്ന് ഉറപ്പുണ്ടെന്നും സതീശന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് വരുമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

രാഷ്ട്രീയ ഗുരുവായ ജി. കാര്‍ത്തികേയന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ എം.ടി സുലേഖയെയും മകന്‍ ശബരിനാഥനെയും കണ്ടു. കാര്‍ത്തികേയനെ കുറിച്ച് പറഞ്ഞപ്പോള്‍ സതീശന്‍ വിരാധീനനായി വിതുമ്പി. മുഖ്യമന്ത്രി കരയാന്‍ പാടില്ലെന്ന് പറഞ്ഞ് കാര്‍ത്തികേയന്റെ ഭാര്യ സുലേഖ വി.ഡി സതീശനെ ആശ്വസിപ്പിച്ചു. ജി. കാര്‍ത്തികേയന്‍ എന്ന വലിയ മനുഷ്യന്റെ വിരല്‍ തുമ്പില്‍ തൂങ്ങിയാണ് താന്‍ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വന്നതെന്നും അദ്ദേഹത്തിന്റെ കുടുംബം തന്റെ സ്വന്തം കുടുംബമാണെന്നും സതീശന്‍ പറഞ്ഞു.

TAGS :

Next Story