'തരൂര്‍ കോൺഗ്രസിന്റെ അഭിമാനം, തെരഞ്ഞെടുപ്പിൽ പോരാട്ടത്തിന്റെ മുഖമായിരിക്കും'; വി.ഡി സതീശന്‍
നേമത്ത് മത്സരിക്കുമോ എന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും ശശി തരൂർ സജീവമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസിന്റെ അഭിമാനമാണ് ശശി തരൂർ. ഈ തെരഞ്ഞെടുപ്പിൽ പോരാട്ടത്തിന്റെ മുഖമായിരിക്കും തരൂരെന്നും 100 സീറ്റുകളിൽ അധികം നേടാനുള്ള പോരാട്ടത്തിന്റെ മുഖമായിരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്തെ കോൺഗ്രസ് പരിപാടികളിൽ സജീവമാകുകയാണ് ശശി തരൂർ.കെപിസിസിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പങ്കെടുക്കാൻ തരൂർ എത്തി. എ.കെ ആന്റണിയടക്കമുള്ള നേതാക്കൾ തരൂരിനെ സ്വീകരിച്ചു. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, സണ്ണി ജോസഫ്, അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
അതേസമയം, നേമത്ത് മത്സരിക്കാമോ എന്ന വി.ശിവൻകുട്ടിയുടെ വെല്ലുവിളിക്ക് മറുപടി പറയാൻ ഇല്ലെന്നും സതീശന്‍ പറഞ്ഞു. 'ദിവസവും എനിക്ക് എതിരെ 10 കാർഡ് ഇറക്കുകയാണ്.നല്ല സംസ്കാരവും നിലവാരവും ഉള്ള ആളാണ് ശിവന്‍കുട്ടി,എനിക്ക് അത്രയും നിലവാരവും സംസ്കാരവും ഇല്ല.തെരഞ്ഞെടുപ്പിൽ ചർച്ചയാവുക പൊളിറ്റിക്കൽ അജണ്ടയാണ്.നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിലും തനിക്ക് ഇങ്ങനെ പബ്ലിസിറ്റി തരല്ലേ. ശിവൻകുട്ടിയുടെ ഓഫീസിലെ സ്റ്റാഫിൻ്റെ നേതൃത്വത്തിൽ തനിക്കെതിരെ ക്യാമ്പയിൻ നടക്കുന്നു. എകെജി സെന്ററിലെ ഒരാളുടെ നേതൃവത്തിലും മന്ത്രി ശിവൻകുട്ടിയുടെ ഓഫീസിലെ ഒരാളും ചേർന്ന് തനിക്കെതിരെ പ്രചാരണം നടത്തുന്നു.എന്നെ തോട്ടയിട്ട് പിടിക്കാനുള്ള ശ്രമമാണ്. അദ്ദേഹത്തിന് എതിരെ മത്സരത്തിന് ഒന്നും ഞാൻ ഇല്ല'.സതീശന്‍ പറഞ്ഞു.
Adjust Story Font
16

