ശബരിമല സ്വർണക്കൊള്ളയിലെ കോടീശ്വരൻ ആരാണെന്ന് സിപിഎമ്മിനും കടകംപള്ളിക്കും അറിയാം: വി.ഡി സതീശൻ
ആരോപണം തെളിയിക്കാൻ സതീശനെ വെല്ലുവിളിച്ചെങ്കിലും തന്റെ കാലത്ത് നടന്ന ക്രമക്കേടുകളിൽ കൃത്യമായ വിശദീകരണം ഇന്നും കടകംപള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല

Photo|MediaOne News
തിരുവനന്തപുരം: ശബരിമല സ്വർണമോഷണത്തിലെ ആരോപണമുന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് തിരിച്ച് പ്രതിപക്ഷം. സ്വർണം മോഷ്ടിച്ച് വിറ്റത് ഏത് കോടീശ്വരനാണെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. പ്രതിപക്ഷ നേതാവിന് തന്റേടം ഉണ്ടെങ്കിൽ തനിക്കെതിരെയുള്ള ആരോപണം തെളിയിക്കാൻ കടകംപള്ളി സുരേന്ദ്രൻ വെല്ലുവിളിച്ചു. ശബരിമലയിൽ മോഷണം നടന്നോ എന്ന് വ്യക്തമാക്കാതെ ആയിരുന്നു മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം.
ഇതോടെ ഇന്നലെ വരെയുള്ള മൗനം മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വെടിഞ്ഞു. സതീശനെ വെല്ലുവിളിച്ച് നിയമസഭയിൽ വൈകാരികമായാണ് കടകംപള്ളി പ്രതികരിച്ചത്. വനവാത്തിന് പോകണമെന്നും ആണത്തം ഉണ്ടെങ്കിൽ തെളിയിക്കണമെന്നും കടകംപള്ളി വെല്ലുവിളിച്ചു. പിന്നാലെ അൺപാർലമെന്ററി ആയതിനാൽ ആണത്ത പ്രയോഗം പിൻവലിക്കുകയും ചെയ്തു. കടകംപള്ളിയുടെ വെല്ലുവിളിക്ക് സതീശനും മറുപടിയുമായി എത്തി.
സ്വർണം മാറി ചെമ്പായത് കടകംപള്ളി മന്ത്രി ആയിരിക്കെ. കടകംപള്ളി ദേവസ്വം മന്ത്രി ആയിരിക്കുന്ന കാലത്തെ കാര്യമാണ് പറഞ്ഞത്. ദേവസ്വം മന്ത്രിക്ക് ഉത്തരവാദിത്തമില്ലേയെന്നും ചോദിച്ച സതീശൻ ദ്വാരപാലക ശിൽപം ആർക്കുകൊടുത്തെന്നു കണ്ടെത്തേണ്ടത് അന്വേഷണ സംഘമാണെന്നും സതീശൻ വ്യക്തമാക്കി.
സതീശനെ വെല്ലുവിളിച്ചെങ്കിലും തന്റെ കാലത്ത് നടന്ന ക്രമക്കേടുകളിൽ കൃത്യമായ വിശദീകരണം ഇന്നും കടകംപള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. അന്വേഷണ നടപടികൾ മാത്രം വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെയും സഭയിലെ ആദ്യ പ്രതികരണം. അന്വേഷണം നടക്കുന്നുവെന്ന് വിശദീകരിച്ച് വിവാദത്തിൽ നിന്ന് തെന്നിമാറാനാണ് സർക്കാർ ശ്രമം.
Adjust Story Font
16

