Quantcast

ഡല്‍ഹിയിലെ ചേട്ടന്‍ ബാവയും തിരുവനന്തപുരത്തെ അനിയന്‍ ബാവയും ഒരുപോലെ, സിപിഎം സഞ്ചരിക്കുന്നത് സംഘ്പരിവാറിന്റെ പാതയില്‍: പ്രതിപക്ഷ നേതാവ്

സർക്കാരിനെതിരെ ഉയർന്നുവരുന്ന ജനവികാരം വഴിതിരിച്ചുവിടാനാണ് വർഗീയത പറയുന്നതെന്നും വി.എസ്സിനോടൊപ്പമുണ്ടായിരുന്ന സുരേഷ് യുഡിഎഫിനൊപ്പം വന്നതുപോലെയുള്ള വിസ്മയങ്ങൾ തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    17 Feb 2026 10:57 PM IST

ഡല്‍ഹിയിലെ ചേട്ടന്‍ ബാവയും തിരുവനന്തപുരത്തെ അനിയന്‍ ബാവയും ഒരുപോലെ, സിപിഎം സഞ്ചരിക്കുന്നത് സംഘ്പരിവാറിന്റെ പാതയില്‍: പ്രതിപക്ഷ നേതാവ്
X

പാലക്കാട്: യുഡിഎഫ് അധികാരത്തിലേറിയാല്‍ എല്‍ഡിഎഫ് തകര്‍ത്ത കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ശരിയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്തിന്റെ ഖജനാവില്‍ ഇടതുപക്ഷമുണ്ടാക്കിയ ചോര്‍ച്ച അടക്കുമെന്നും പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് പണം കൊണ്ട് നിറയ്ക്കുമെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയോഗ യാത്രയില്‍ പാലക്കാട് വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പച്ചക്ക് വര്‍ഗീയത പറഞ്ഞ മന്ത്രി ഇപ്പോഴും പദവിയില്‍ തുടരുകയാണ്. യുഡിഎഫിലായിരുന്നെങ്കില്‍ ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ. ഒരാളും ഇനി കേരളത്തില്‍ വര്‍ഗീയത പറയേണ്ടെന്നാണ് നമുക്ക് പറയാനുള്ളത്. ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞാലും ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞാലും നാം എതിര്‍ക്കും. വര്‍ഗീയത പറയുന്നത് ഏത് കൊലകൊമ്പനാണെങ്കിലും യുഡിഎഫ് എതിര്‍ത്തിരിക്കും'. പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

'മനുഷ്യന്‍ ഒരുമിച്ച് നില്‍ക്കുന്നത് കണ്ടാല്‍ വിഷമം വരുന്നവരാണ് സംഘ്പരിവാര്‍. വിദ്വേഷ പ്രചാരണങ്ങള്‍ക്ക് അവിടെവെച്ച് അവര്‍ തുടക്കമിടും. തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. അങ്ങനെ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന സംഘ്പരിവാറിന്റെ അതേ പാതയിലാണ് സിപിഎമ്മും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയിലെ ചേട്ടന്‍ ബാവയും തിരുവനന്തപുരത്തെ അനിയന്‍ ബാവയും ഒരേ പാതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം ഇത്രയേറെ അധപതിക്കുമെന്ന് താന്‍ കരുതിയിരുന്നില്ല.'

'ഇടക്കിടക്ക് വര്‍ഗീയത പറയുന്നവരെ പൊന്നാട അണിയിക്കുന്നത് പിണറായി വിജയന്റെ വീക്ക്‌നെസ്സാണ്. വര്‍ഗീയത പറയുന്നവരെ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. അവരെ പൊന്നാട അണിയിച്ച് ആദരിക്കും. ഇവരെക്കൊണ്ടെല്ലാം വര്‍ഗീയത പറയിച്ചുകൊണ്ടിരിക്കുകയാണ്. മലപ്പുറത്ത് ജയിച്ചവരുടെ പേര് നോക്കാനാണ് സജി ചെറിയാന്‍ പറഞ്ഞത്. ഒരു മന്ത്രിയാണിത് പറഞ്ഞതെന്ന് നോക്കണം. കമ്മ്യൂണിസ്റ്റ് മന്ത്രി ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്. യുഡിഎഫ് ആയിരുന്നെങ്കില്‍ ചെവിക്ക് പിടിച്ച് നമ്മള്‍ പുറത്താക്കിയേനെ'. സതീശന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന ജനവികാരം വഴിതിരിച്ചുവിടാനാണ് വര്‍ഗീയത പറയുന്നതെന്നും വി.എസ്സിന്റെ കൂടെയുണ്ടായിരുന്ന സുരേഷ് യുഡിഎഫിനൊപ്പം വന്നുവെന്നും വിസ്മയങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story