സിപിഎം ചരിത്രപരമായ തകർച്ചയിൽ, ഉത്തമരായ കമ്യൂണിസ്റ്റുകാർ അവർക്കൊപ്പം നിൽക്കില്ല, ജി.സുധാകരന്റെ മാറ്റം അതിന്‍റെ ഭാഗം: പ്രതിപക്ഷ നേതാവ്
ജി.സുധാകരന് പിന്തുണ നൽകുന്ന കാര്യം പാർട്ടിയിലും യുഡിഎഫിലും ആലോചിക്കണമെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു

തിരുവനന്തപുരം: സിപിഎം ചരിത്രപരമായ തകര്‍ച്ചയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉത്തമരായ കമ്യൂണിസ്റ്റുകാര്‍ അവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും പാര്‍ട്ടി വിട്ട ജി.സുധാകരന്റെ മാറ്റം ഇതിന്റെ ഭാഗമാണെന്നും സതീശന്‍ പറഞ്ഞു. സുധാകരന് പിന്തുണ നല്‍കുന്ന കാര്യം പാര്‍ട്ടിയിലും യുഡിഎഫിലും ആലോചിക്കണമെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'സുധാകരന് പിന്തുണ നല്‍കുന്ന കാര്യം കോണ്‍ഗ്രസ് പാര്‍ട്ടിയുമായും യുഡിഎഫിലെ ഘടകകക്ഷികളുമായും ആലോചിച്ചതിന് ശേഷം ഞങ്ങള്‍ പറയും. ഉത്തമനായ രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്നതില്‍ ഞങ്ങള്‍ക്ക് തര്‍ക്കമില്ല. നേരത്തെയും പ്രതിപക്ഷ ബഹുമാനത്തോടെയാണ് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. അദ്ദേഹം മത്സരിക്കുന്ന സാഹചര്യം വരുമ്പോള്‍ യുഡിഎഫ് ആലോചിച്ച് ആവശ്യമായ തീരുമാനമെടുക്കും. വിസ്മയങ്ങളുണ്ടാകുമെന്ന് പറഞ്ഞത് നിങ്ങളാരും വിശ്വസിച്ചിരുന്നില്ലല്ലോ. ഇനിയുമുണ്ടാകും. സിപിഎമ്മില്‍ നിന്ന് സമീപകാലത്ത് നാം കാണുന്നതുപോലുള്ള കൊഴിഞ്ഞുപോക്ക് മുന്‍പൊരു കാലത്തും ഉണ്ടായിട്ടില്ലെന്നാണ് പുതുയുഗയാത്രയില്‍ മനസിലായത്'. സതീശന്‍ വ്യക്തമാക്കി.
'സിപിഎം എന്ന പാര്‍ട്ടി ചരിത്രപരമായ തകര്‍ച്ചയുടെ വക്കിലാണുള്ളത്. ഉത്തമരായ കമ്യൂണിസ്റ്റുകരാരും അവര്‍ക്കൊപ്പം നില്‍ക്കില്ല. തീവ്ര വലതുപക്ഷമായ സിപിഎമ്മിനോടൊപ്പം നില്‍ക്കാന്‍ അവരിലെ ഉത്തമരായ പ്രവര്‍ത്തകര്‍ക്ക് സാധിക്കുകയില്ല. ജി.സുധാകരന്റെ മാറ്റം ഇതിന്റെ ഭാഗമാണ്. കോടികള്‍ ചെലവഴിച്ച് പിആര്‍ നടത്തുന്നതിന്റെ തിരക്കിലാണ് സര്‍ക്കാര്‍. ബില്ലുകള്‍ പാസ്സാക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ പിആറിന് യാതൊരു തടസ്സവുമില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് കൊണ്ടാണ് ഈ സര്‍ക്കാരിന്റെ കാലത്ത് പവര്‍കട്ട് ഇല്ലാതായത്. വി.എസ്സിന്റെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്ത് പവര്‍ കോറിഡോറില്ലായിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. 45000 ജീവനക്കാര്‍ ഉണ്ടായിരുന്നത് അതിന്റെ നേര്‍പ്പകുതിയായി മാറിയതും ഈ സര്‍ക്കാരിന്റെ കാലത്താണെന്ന് ഓര്‍ക്കണം'. സതീശന്‍ വിമര്‍ശിച്ചു.
'ഗണേഷ്‌കുമാറിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളിലും പരാതിയിലും മുഖ്യമന്ത്രി പ്രതികരണങ്ങളൊന്നും നടത്തിയില്ലല്ലോ. അവളോടൊപ്പം എന്ന് പറഞ്ഞ് അവനോടൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് മുന്നിലുള്ളത്. ആ കപ്പുമായി ദയവുചെയ്ത് മുഖ്യമന്ത്രി ഇനി പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലരുത്'. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം തീരുമാനം അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Adjust Story Font
16

