Quantcast

എന്‍എസ്എസിനും എസ്എന്‍ഡിപിക്കും എതിരെ താന്‍ സംസാരിച്ചിട്ടില്ല, വര്‍ഗീയത പറയരുതെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ: മറുപടിയുമായി വി.ഡി സതീശന്‍

വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എല്ലാവർക്കും നമ്മളെ ഇഷ്ടമാകണമെന്നില്ലെന്നും സതീശൻ പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2026-01-18 10:09:04.0

Published:

18 Jan 2026 2:34 PM IST

എന്‍എസ്എസിനും എസ്എന്‍ഡിപിക്കും എതിരെ താന്‍ സംസാരിച്ചിട്ടില്ല, വര്‍ഗീയത പറയരുതെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ: മറുപടിയുമായി വി.ഡി സതീശന്‍
X

എറണാകുളം: എന്‍എസ്എസിനും എസ്എന്‍ഡിപിക്കും എതിരെ താന്‍ സംസാരിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വര്‍ഗീയത പറയരുതെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ. എല്ലാ സമുദായ നേതാക്കളെയും കാണുന്നയാളാണ് താന്‍. സമുദായ നേതാക്കളെ കാണുന്നതും വര്‍ഗീയതക്കെതിരെ പറയുന്നതും തമ്മില്‍ ബന്ധമില്ല. സിനഡില്‍ പോയാല്‍ എന്താണ് പ്രശ്‌നമെന്നും വി.ഡി സതീശന്‍ ചോദിച്ചു.

'സമൂഹത്തില്‍ ഒരു കാരണവശാലും ഭിന്നതയുണ്ടാകരുത് എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. തനിക്ക് എതിരെ ആക്രമണം നടത്താനും മാത്രം എന്‍എസ്എസിനും എസ്എന്‍ഡിപിക്കും എതിരെ താന്‍ സംസാരിച്ചിട്ടില്ല. വര്‍ഗീയത പറയരുതെന്ന് മാത്രമേ താന്‍ പറഞ്ഞിട്ടുള്ളൂ. അതുകൊണ്ടാണ് തനിക്കെതിരെ സംസാരിക്കുന്നത്.' വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും വ്യക്തിപരമായി എല്ലാവര്‍ക്കും നമ്മളെ ഇഷ്ടമാകണമെന്നില്ലെന്നും സതീശന്‍ പറഞ്ഞു.

'പെരുന്നയില്‍ പലതവണ പോയിട്ടുണ്ട്. എല്ലാ സമുദായ നേതാക്കളെയും കാണുന്നയാളാണ് ഞാന്‍. ഒരു സമുദായനേതാവിനെയും കാണില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. കേരളത്തിലെ സമുദായ നേതാക്കള്‍ എല്ലാം വര്‍ഗീയ നേതാക്കളാണോ? സമുദായ നേതാക്കളെ കാണുന്നതും വര്‍ഗീയതക്കെതിരെ പറയുന്നതും തമ്മില്‍ ബന്ധമില്ല. താന്‍ ആരെയും അവഗണിച്ചിട്ടില്ല. തന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും അഭിപ്രായവും ഇത് തന്നെയാണ്. ഒരു പ്രതിപക്ഷ നേതാവും കേള്‍ക്കാത്തത്രയും ആക്ഷേപങ്ങള്‍ താന്‍ കേട്ടുകഴിഞ്ഞിരിക്കുന്നു. പറയാനുള്ളത് പറയുമ്പോള്‍ പല വികാരങ്ങളും കടന്നുവരും.'

'വര്‍ഗീയത ആര് പറഞ്ഞാലും വെള്ളം ചേര്‍ക്കാത്ത നിലപാട് സ്വീകരിക്കും. തന്റെ ഭാഗത്ത് തെറ്റ് വല്ലതും സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താനും തയ്യാറാണ്'. ലീഗിനെ വലിച്ചിഴക്കുന്നത് പരോക്ഷമായി വര്‍ഗീയത കൊണ്ടുവരാനുള്ള ശ്രമമെന്നും ഇതിനൊക്കെ പിന്നില്‍ എന്തെല്ലാമെന്ന് കാത്തിരുന്ന് കാണാമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സതീശനെതിരെ ആരോപണവുമായി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായറും രംഗത്തെത്തിയിരുന്നു. സമുദായത്തിന്റെ പിന്തുണ നേടി വിജയിച്ച ശേഷം സമുദായ നേതാക്കളുടെ പിന്തുണ തേടി തിണ്ണ നിരങ്ങില്ലെന്ന് സതീശന്‍ പറഞ്ഞുവെന്നും എന്നാല്‍ അത് പറയാനുള്ള അര്‍ഹത സതീശനില്ലെന്നുമായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. സതീശന്‍ ഈ സമീപനം തുടര്‍ന്നാല്‍ തിരിച്ചടി കിട്ടും. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും സുകരുമാരന്‍ പറഞ്ഞിരുന്നു.

TAGS :

Next Story