പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേട്, തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമല്ല; വെള്ളാപ്പള്ളി നടേശൻ
10 വർഷക്കാലം പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തിപ്പാടിയവർ തന്നെ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന് നേരെ ആക്ഷേപശരങ്ങൾ എറിയുകയാണെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം വ്യക്തിപരമായി ക്രൂശിക്കുന്നത് വലിയ നീതികേടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമല്ലെന്നും, ഇടതുപക്ഷത്തിന് സംഭവിച്ച പരാജയത്തിൽ സിപിഎം ആത്മപരിശോധനയും സ്വയംവിമർശനവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എൻഡിപി മുഖപത്രമായ 'യോഗനാഥ'ത്തിലെ 'സഖാക്കളോട്...' എന്ന് തുടങ്ങുന്ന എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ഇടത് മുന്നണിക്കെതിരെയും പാർട്ടി പ്രവർത്തകർക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.
പത്ത് വർഷക്കാലം പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തിപ്പാടിയവർ തന്നെ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന് നേരെ ആക്ഷേപശരങ്ങൾ എറിയുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പാർട്ടിയിലെ താഴെത്തട്ടിലുള്ള യോഗങ്ങളിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഉയർന്നുവന്ന കടുത്ത വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ ഈ പ്രതികരണം.
സിപിഎമ്മിന്റെ സംഘടനാ ജീർണതയെയും എഡിറ്റോറിയലിൽ വെള്ളാപ്പള്ളി ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്. പാവപ്പെട്ടവർക്ക് എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാമായിരുന്ന പാർട്ടി ഓഫീസുകൾ ഇന്ന് ദല്ലാളുമാരും കച്ചവടക്കാരും കൈയടക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ഓഫീസുകൾ ഇന്ന് ബ്രാൻഡ് വസ്ത്രങ്ങളുടെയും ബ്രാൻഡ് കാറുകളുടെയും ഇടത്താവളമായി മാറിയിരിക്കുന്നു. വിദ്യാർഥി നേതാക്കൾ മുതൽ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ വലിയ അഹങ്കാരമാണെന്നും ഇത് വളരെ കഷ്ടമാണെന്നും അദ്ദേഹം എഴുതി.
ഇതിനുപുറമേ, മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐക്കെതിരെയും വെള്ളാപ്പള്ളി തിരിഞ്ഞു. സി.പി.ഐ പലപ്പോഴായി സൃഷ്ടിച്ച അനാവശ്യ പ്രശ്നങ്ങളാണ് സർക്കാരിന്റെ ശോഭ കെടുത്തിയതെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാണിക്കുന്നു. ഭരണമാറ്റത്തിന് ശേഷവും പിണറായി വിജയനെ പൂർണമായി പിന്തുണച്ചുകൊണ്ട് വെള്ളാപ്പള്ളി രംഗത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Adjust Story Font
16

