വി.ഡി സതീശന്‍ ഈഴവ വിരോധി, പ്രതിപക്ഷ നേതാവ് രാഷ്ട്രീയ മര്യാദ കാണിക്കണം; വെള്ളാപ്പള്ളി നടേശൻ
എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് യുഡിഎഫാണെന്നും ഇനി സമരസത്തിന്‍റെ കാലമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

എറണാകുളം: പ്രതിപക്ഷ വി.ഡി സതീശനെതിരെ ആരോപണവുമായി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ ഈഴവ വിരോധിയാണെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. വര്‍ഗീയവാദികള്‍ക്ക് കുടപിടിച്ച് ആ തണലില്‍ നില്‍ക്കുന്നയാളാണ് സതീശന്‍. സതീശന്റേത് മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അടവുനയം. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തമ്മില്‍ തല്ലിച്ചത് യുഡിഎഫാണ്. ഇനി എന്‍എസ്എസുമായി കലഹമില്ലെന്നും സമരസപ്പെടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'മുഖ്യമന്ത്രിയുടെ വണ്ടിയില്‍ ഞാന്‍ കയറിയത് വലിയ കുറവായിട്ട് സതീശന് തോന്നിയിട്ടുണ്ടെങ്കില്‍ അയാളെ ഊളന്‍പാറയിലേക്ക് അയക്കണം. തൊണ്ണൂറ് വയസുള്ള താന്‍ നടന്നുപോകുന്നത് കണ്ടപ്പോ വണ്ടിയില്‍ കയറ്റിയത് വലിയ തെറ്റായിട്ടാണല്ലോ വ്യാഖ്യാനിക്കുന്നത്. ഇതില്‍ നിന്നുതന്നെ സതീശന്‍ ഈഴവവിരോധിയാണെന്ന് എല്ലാവര്‍ക്കും മനസിലായിക്കാണും. പിന്നോക്കക്കാരനായ തന്നെ പിന്നോക്കക്കാരനായ മുഖ്യമന്ത്രി വണ്ടിയില്‍ കയറ്റിയത് ഇഷ്ടപ്പെടാത്തതിലൂടെ മനസിലാക്കാം സതീശന്‍ ഈഴവ വിരോധിയാണെന്ന്. ഈഴവനായ കെ.സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താഴെയിറക്കിയത് തന്നെ അതിന്റെ തെളിവാണ്.' വെള്ളാപ്പള്ളി ആരോപിച്ചു.
'യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഭരിക്കുന്നത് മുസ്‌ലിം ലീഗായിരിക്കും. മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നതിനായാണ് സതീശന്‍ പ്രയത്‌നിക്കുന്നത്. യുഡിഎഫ് അധികാരത്തിലിരിക്കുമ്പോഴാണ് കേരളത്തില്‍ മാറാട് സംഭവിച്ചതെന്ന് ഓര്‍മ വേണം. പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു നിലക്കുമുള്ള കലാപങ്ങളും നടന്നിട്ടില്ല. ന്യൂനപക്ഷങ്ങളെ താന്‍ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല. താന്‍ മുസ്‌ലിം ലീഗിനെ കുറിച്ചാണ് പറഞ്ഞത്. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തമ്മില്‍ തെറ്റിച്ചത് യുഡിഎഫാണ്. ഇനി കൊമ്പുകോര്‍ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല'. വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

