വെഞ്ഞാറമൂട്ടിലെ അരുംകൊല; പ്രതിയുടെ മാനസിക നിലയിൽ പ്രശ്നമില്ലെന്ന് പൊലീസ് വിലയിരുത്തൽ
കൊല്ലപ്പെട്ട സൽമാ ബീവിയുടെയും അഫ്സാന്‍റെയും ഫർസാനയുടെയും ഇൻക്വസ്റ്റ് പൂർത്തിയായി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തുന്നു. പ്രതിയുടെ മാനസിക നിലയിൽ പ്രശ്നമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. സാമ്പത്തിക ബാധ്യതയെന്ന് പ്രതി നേരത്തെ മൊഴി നൽകിയെങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതിനിടെ കൊല്ലപ്പെട്ട സൽമാ ബീവിയുടെയും അഫ്സാന്‍റെയും ഫർസാനയുടെയും ഇൻക്വസ്റ്റ് പൂർത്തിയായി.
അഫാന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ഷെമി , ഗോകുലം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഷെമിയെ നേരിൽ കണ്ടുവെന്നും സംസാരം വ്യക്തമാകുന്നില്ലെന്നും സഹോദരൻ ഷമീർ പറഞ്ഞു. തലേ ദിവസം വരെ വിശേഷം തിരക്കി അഫാൻ മെസേജ് അയച്ചിരുന്നു. കുടുംബത്തിന് ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും ഷെമീർ കൂട്ടിച്ചേര്‍ത്തു.
അതേസമയം അഫാൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് ഡിവൈഎസ്‍പി പറഞ്ഞു. ലഹരി ഉപയോഗത്തിൽ കൂടുതൽ പരിശോധന നടത്തും. കൊലപാതകങ്ങൾക്ക് പിന്നിൽ പല കാരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതി ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു.
Adjust Story Font
16

