ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ച സംഭവം; 'അന്വേഷണം മനഃപൂര്‍വം വൈകിപ്പിക്കുന്നുവെന്നു': ആരോഗ്യവകുപ്പിനെതിരെ കുടുംബം
കഴിഞ്ഞ ദിവസം നടന്ന ഹിയറിങ്ങിൽ പരാതി ആവർത്തിച്ചെന്നും ഭാര്യ സിന്ധു പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരെ കുടുംബം. ആദ്യ അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയിരുന്നുവെന്നും നിലവിലെ അന്വേഷണം മനപൂര്‍വം വൈകിപ്പിക്കുകയാണെന്നും വേണുവിന്റെ ഭാര്യ സിന്ധു കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ഹിയറിങ്ങില്‍ പരാതി ആവര്‍ത്തിച്ചെന്നും സിന്ധു പറഞ്ഞു.
'ഉന്നയിച്ച പരാതികളെല്ലാം എങ്ങുമെത്താതെ പോകുമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ഇപ്പോഴും ഒന്നും നേരാംവണ്ണം എത്തേണ്ടയിടത്ത് എത്തിയിട്ടില്ല. അദ്ദേഹം മരിച്ചിട്ട് മൂന്ന് മാസത്തോളമായി. മരണമൊഴിയടക്കം പലതും കൊടുത്തിട്ടും ഒന്നുംതന്നെ സംഭവിച്ചിട്ടില്ല. എന്തുതന്നെ സംഭവിച്ചാലും മുന്നോട്ടുപോവാന്‍ തന്നെയാണ് തീരുമാനം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് റിസള്‍ട്ട് കിട്ടേണ്ടതുണ്ടല്ലോ. റിപ്പോര്‍ട്ട് എപ്പോഴത്തേക്ക് ലഭിക്കുമെന്നൊന്നും പറഞ്ഞിട്ടില്ല. പട്ടികജാതി വികസന കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെട്ടതുകൊണ്ടാണ് ആദ്യത്തെ അന്വേഷണറിപ്പോര്‍ട്ട് കിട്ടിയത്. ഇതെന്ന് കിട്ടുമെന്നോ കയ്യില്‍ കിട്ടുമെന്നോ അറിയില്ല'. സിന്ധു പറഞ്ഞു.
2025 നവംബര്‍ 5ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് ചികിത്സ കിട്ടാതെ വേണു മരിച്ചത്. ഭാര്യയുടെ പരാതിയില്‍ വിദഗ്ധ സംഘത്തിന്റെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ജീവനക്കാര്‍ക്കും വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. വേണുവിനെ ആദ്യമെത്തിച്ച ചവറ സിഎച്ച്‌സിയില്‍ നിന്ന് രോഗം കണ്ടെത്താനായിരുന്നില്ല.
കൊല്ലം ജില്ലാ ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഗുരുതരാവസ്ഥയില്‍ വേണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ഐസിയുവില്‍ പ്രവേശിപ്പിക്കാത്തതും അടിയന്തര ആന്‍ജിയോപ്ലാസ്റ്റി ചെയ്യാത്തതും ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായെന്നും കണ്ടെത്തുകയുണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടി നിര്‍ദേശിക്കാത്ത റിപ്പോര്‍ട്ടില്‍ കുടുംബത്തിന് പൂര്‍ണ തൃപ്തിയില്ല.
ജീവനക്കാറുടെ പെരുമാറ്റവും സംസാരവും ഇടപെടലും മെച്ചപ്പെടുത്തണമെന്നത് മാത്രമാണ് സമിതി നിര്‍ദേശിക്കുന്നത്. വേണുവിന്റെ ജീവന്‍ രക്ഷിക്കാനായി മൂന്ന് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഫലം ഉണ്ടായില്ല. നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.
Adjust Story Font
16

