ആ നടിക്ക് മതം മാറാൻ 100 കോടി ഓഫർ ലഭിച്ചു, മാധവിക്കുട്ടിയെ മാറ്റിയത് 20 കോടിക്ക്: വിജി തമ്പി
ഹിന്ദുക്കൾ പലപ്പോഴും തങ്ങളുടെ മതത്തിൽ അഭിമാനം കൊള്ളാത്തതുകൊണ്ടാണ് 'ലവ് ജിഹാദ്' പോലെയുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടുന്നതെന്നും വിജി തമ്പി അഭിപ്രായപ്പെട്ടു

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിക്ക് മതം മാറുന്നതിനായി 100 കോടി രൂപയുടെ വാഗ്ദാനം ലഭിച്ചുവെന്ന് സിനിമാ സംവിധായകൻ വിജി തമ്പി. പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടി ഇസ്‌ലാം മതം സ്വീകരിച്ചത് ഇതിന്റെ തുടക്കമായിരുന്നെന്നും, അന്ന് 20 കോടി രൂപ മുടക്കിയാണ് അവരെ മതം മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. 'ലവ് ജിഹാദു'മായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഈ വെളിപ്പെടുത്തലുകൾ വിജി തമ്പി നടത്തിയത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
അടുത്തിടെ ഒരു നടിക്ക് മതം മാറുന്നതിനായി 100 കോടി രൂപയുടെ ഓഫർ വന്നുവെന്നും ഇത് തികച്ചും സത്യസന്ധമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നടിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. 'കൃത്യമായ പേരും ഇടപാടുകളും മനസിലാക്കി തന്നെയാണ് പറയുന്നത്. ആ വ്യക്തിയെ എനിക്കറിയാം, അവർക്കും എന്നെ അറിയാം. അതിനാൽ പേര് പുറത്തുപറയുന്നില്ല,' വിജി തമ്പി വിശദീകരിച്ചു.
മാധവിക്കുട്ടിയെ കമല സുരയ്യ ആക്കിയത് കേരളത്തിലെ 'ലൗ ജിഹാദി'ന്റെ തുടക്കമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് അതെ എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിനായി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കപ്പെട്ടതെന്നും പറഞ്ഞു. 'ഏകദേശം 20 കോടി രൂപയോളം അക്കാലത്ത് മുടക്കിയാണ് മാധവിക്കുട്ടിയെ മാറ്റിയെടുത്തത്. അവരെപ്പോലെ ലോകമറിയപ്പെടുന്ന ഒരു സാഹിത്യകാരിയെ ഒരു 'ഐക്കൺ' ആക്കി മാറ്റാനാണ് ശ്രമിച്ചത്. മറ്റുള്ളവരെ ഇതിലേക്ക് ആകർഷിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ജീവിതത്തിൽ തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു അതെന്ന് മരണത്തിന് മുൻപ് മാധവിക്കുട്ടി പത്രപ്രവർത്തകയായ ലീലാ മേനോനോട് പറഞ്ഞിരുന്നു. അവർ ആ തീരുമാനത്തിൽ പിന്നീട് പശ്ചാത്തപിച്ചു,' വിജി തമ്പി കൂട്ടിച്ചേർത്തു.
'ലൗ ജിഹാദ്' എന്നൊന്ന് നിലവിലുണ്ടെന്നും കോടിക്കണക്കിന് രൂപ ഇതിനായി ഒഴുകുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ ആരോപിക്കുന്നുണ്ട്. 2047ൽ ഭാരതത്തെ ഒരു ഇസ്‌ലാമിക രാജ്യമാക്കി മാറ്റുമെന്ന് പറയുന്നവർ ഇവിടെയുണ്ട്. ഇതിലേക്ക് ആളുകളെ ആകർഷിക്കാനാണ് ഇത്തരം ഐക്കണുകളെ സൃഷ്ടിക്കുന്നത്. ഹിന്ദുക്കൾ പലപ്പോഴും തങ്ങളുടെ മതത്തിൽ അഭിമാനം കൊള്ളാത്തതുകൊണ്ടാണ് 'ലൗ ജിഹാദ്' പോലെയുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് മതസ്ഥരെപ്പോലെ ഹിന്ദുക്കൾ സ്വാഭിമാനമുള്ളവരായി മാറണമെന്നും തങ്ങളുടെ സംസ്കാരം അടുത്ത തലമുറയെ പഠിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഭാരതീയ സംസ്കാരത്തിന് ചേരാത്ത വിഷയങ്ങൾ സിനിമകളിലൂടെ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വവർഗാനുരാഗം പ്രമേയമായ 'കാതൽ' പോലെയുള്ള സിനിമകൾ ഭാരതീയ സംസ്കാരത്തിന് എതിരാണെന്നും ഇത്തരം പ്രമേയങ്ങൾ സിനിമാ രൂപത്തിൽ എടുത്ത് പ്രചരിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

