സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം; മുഖ്യമന്ത്രി
'ധനപ്രതിസന്ധി മറികടന്ന് വികസനവുമായി മുന്നോട്ടുപോകുന്നത് വലിയ വെല്ലുവിളി'

തിരുവനന്തപുരം: സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ മലയാളികൾക്കുള്ള സമ്മാനമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങെന്നും ആകെ പദ്ധതി ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരള സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ ചൊല്ലി തര്‍ക്കം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രെഡിറ്റ് ജനങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് നല്‍കും. പ്രതിപക്ഷ നേതാവ് പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. വി.ഡി സതീശന്‍ പരിപാടിയില്‍ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. പിഎംഒ അംഗീകരിച്ച പട്ടികയില്‍ വി.ഡി സതീശന്‍ ഉണ്ട്. കേരളത്തിന്റെ ലിസ്റ്റില്‍ രാജീവ് ചന്ദ്രശേഖര്‍ ഇല്ല. ബിജെപി അധ്യക്ഷനെ ഉള്‍പ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
സർക്കാരിന്റെ വാർഷിക പരിപാടി ബഹിഷ്കരിക്കുന്നതിൽ പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിമർശിച്ചു. ഒരു കൂട്ടർ പരിപാടി ബഹിഷ്കരിക്കുന്ന ഘട്ടത്തിലാണ് ജനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കുന്നത്. ധനപ്രതിസന്ധി മറികടന്ന് വികസന പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്. ദുഷ്പ്രചാരണങ്ങൾ കൊണ്ട് സർക്കാരിനെ ഇല്ലാതാക്കാമെന്ന് ചിലർ കരുതുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വെള്ളിയാഴ്ചകളിലെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗങ്ങളിൽ കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി പങ്കെടുക്കേണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിലും അതിന്റെ ഭാഗമായുള്ള സെക്രട്ടേറിയേറ്റ് യോഗത്തിലും പങ്കെടുക്കാം. എല്ലാ സെക്രട്ടേറിയേറ്റിലും പങ്കെടുക്കാൻ കഴിയില്ല. പി.കെ ശ്രീമതിയെ വിലക്കി എന്ന ആരോപണം തനിക്ക് മേൽ ചാർത്തി തരാറുള്ള പല കാര്യങ്ങളിൽ ഒന്ന് മാത്രമെന്നും പിണറായി വിജയൻ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും മാർപാപ്പയ്ക്കും അനുശോചനം രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്.
Adjust Story Font
16

