ഉദ്യോഗസ്ഥരുടെ വോട്ടിങ്; പോളിങ് ഉപകരണ-വിതരണ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയില്ലെന്ന് പരാതി
പോസ്റ്റൽ ബാലറ്റ് എത്താത്തതിനാൽ കോഴിക്കോട് കുറ്റ്യാടിയിൽ 25 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ വോട്ടിങ്ങിന് പോളിങ് ഉപകരണ-വിതരണ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കിയില്ലെന്ന് പരാതി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥരുടെ നീണ്ട നിരയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി സർവീസ് സംഘടനകൾ കോടതിയെ സമീപിച്ചതോടെ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ഉടനെത്തിക്കാൻ ഹൈക്കോടതി നിർദേശം നൽകി. നാളെ കഴിഞ്ഞും ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.
രാവിലെ എട്ടോടെ തെരഞ്ഞെടുപ്പ് ജോലിക്ക് എത്തിയ ഉദ്യോഗസ്ഥരിൽ പലർക്കും വൈകിയാണ് വോട്ട് ചെയ്യാനായത്. പോളിങ് ഉപകരണ-വിതരണ കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാനുള്ള ഉദ്യോഗസ്ഥരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. പോസ്റ്റൽ ബാലറ്റ് എത്താത്തതിനാൽ കോഴിക്കോട് കുറ്റ്യാടിയിൽ 25 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. ജില്ലക്ക് പുറത്തുള്ള ഉദ്യോഗസ്ഥർക്ക് ബാലറ്റ് പേപ്പർ പല കേന്ദ്രങ്ങളിലും എത്തിയില്ലെന്ന് സർവീസ് സംഘടനകൾ പരാതിപ്പെട്ടു. ഉദ്യോഗസ്ഥർക്കുള്ള വോട്ട് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.
വ്യാപകമായ പരാതികളുയർന്നതോടെ സർവീസ് സംഘടനകൾക്ക് പരാതി നൽകണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. പരാതിയുള്ളവർക്ക് ഹരജി നൽകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവിൽ വ്യക്തിഗതമായ കുറച്ച് അപേക്ഷ മാത്രമേ കിട്ടിയിട്ടുള്ളൂവെന്നാണ് കമ്മീഷൻ വാദം. 21,156 പേർക്ക് ബാലറ്റ് ലഭിച്ചിട്ടില്ലെന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു.
അതേസമയം, പോസ്റ്റൽ വോട്ടിങ്ങിന്‍റെ അന്തിമ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് അറിയിച്ച കണക്ക് പ്രകാരം 45 ശതമാനം പോളിങ് ഉദ്യോഗസ്ഥർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.
Adjust Story Font
16

