വടക്കാഞ്ചേരി കോഴ ആരോപണം; കൂറുമാറിയ ജാഫറിന്റെ വാദം തള്ളി കോണ്‍ഗ്രസ്
കൂറ് മാറി സിപിഎമ്മിന് വോട്ട് ചെയ്തതോടെ തന്നോട് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമാണെന്ന് മനസിലായതായി കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ.എ മുസ്തഫ

തൃശൂർ: വടക്കാഞ്ചേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 50 ലക്ഷം കോഴ വിവാദത്തില്‍ ഇ.യു ജാഫര്‍ മാസ്റ്ററുടെ വാദം തള്ളി കോണ്‍ഗ്രസ്. കൂറ് മാറി സിപിഎമ്മിന് വോട്ട് ചെയ്തതോടെ തന്നോട് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമാണെന്ന് മനസിലായതായി കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ.എ മുസ്തഫ. ജാഫര്‍ സിപിഎമ്മിന്റെ കുതന്ത്രത്തില്‍ പെട്ടുപോയെന്നും മുസ്തഫ പറഞ്ഞു. എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണം ജാഫര്‍ നിഷേധിച്ചിരുന്നു.
'കൂറ് മാറി സിപിഎമ്മിന് വോട്ട് ചെയ്തതോടെ ഫോണില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് മനസ്സിലായി. ജാഫര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നതും പിന്നീട് മെമ്പര്‍ സ്ഥാനം രാജി വെച്ചതും കോഴ വാങ്ങിയതിന് തെളിവാണ്. ജാഫര്‍ കളവുപറഞ്ഞ് ജനങ്ങളെ വീണ്ടും വിഢികളാക്കാന്‍ ശ്രമിക്കുകയാണ്. ജാഫര്‍ സിപിഎമ്മിന്റെ കുതന്ത്രത്തില്‍ പെട്ടുപോയിരിക്കുകയാണ്'. മുസ്തഫ പറഞ്ഞു.
ധാര്‍മികതയുണ്ടെങ്കില്‍ കോഴ നല്‍കി വാങ്ങിയ പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെക്കണമെന്നും യുഡിഎഫ് നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, താന്‍ ഒരാളില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഏതന്വേഷണത്തോടും സഹകരിക്കുമെന്നും ജാഫര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ നബീസക്ക് വോട്ട് ചെയ്തത് തന്റെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റാണെന്നും അതില്‍ പൊതുസമൂഹത്തോട് മാപ്പ് പറയുകയും രാജിവെയ്ക്കുകയും ചെയ്‌തെന്ന് ജാഫര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

