ആലപ്പുഴയില്‍ 10 വർഷം മുൻപ് കാണാതായ യുവാവിനായുള്ള തിരച്ചിലിനിടെ ആയുധ ശേഖരം കണ്ടെത്തി
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കിഷോറിന്‍റെ വീട്ടില്‍ നിന്നാണ് വിദേശ നിർമിത പിസ്റ്റളും 53 വെടിയുണ്ടകളുമുള്‍പ്പടെ കണ്ടെത്തിയത്

ആലപ്പുഴ: പത്ത് വർഷം മുൻപ് ആലപ്പുഴ ഹരിപ്പാട് നിന്ന് കാണാതായ യുവാവിനായി നടത്തിയ തിരച്ചിലിനിടെ ആയുധ ശേഖരം കണ്ടെത്തി.താമല്ലാക്കൽ സ്വദേശിയായ രാകേഷിനെ കാണാതായതിൽ നടത്തിയ അന്വേഷണത്തിൽ കുമാരപുരം സ്വദേശി കിഷോറിന്റെ വീട്ടിൽ നിന്നാണ് ആയുധം ശേഖരം കണ്ടെത്തിയത്.നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് കിഷോര്‍.
വിദേശ നിർമിത പിസ്റ്റളും 53 വെടിയുണ്ടകളും രണ്ട് വാളും ഒരു മഴുവും തിരച്ചിലില്‍ കണ്ടെത്തി. രാകേഷിനെ കൊന്ന് കൂഴിച്ചുമൂടിയതാണെന്ന് ആരോപിച്ച് മാതാവ്കോടതിയ സമീപിച്ചിരുന്നു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി തേടികൊണ്ടുള്ള കോടതി നിർദേശത്തിന് പിന്നാലെയായിരുന്നു പൊലീസ് പരിശോധന.
2015 നവംബര്‍ അഞ്ചാം തീയതി മുതലാണ് രാകേഷിനെ കാണാതായത്. നവംബര്‍ ആറിനും ഏഴിനും ഇടയിലുള്ള രാത്രി കിഷോറും സുഹൃത്തുക്കളും ചേര്‍ന്ന് രാകേഷിനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ രക്തതുള്ളികളും മുടിയിഴകളും രാകേഷിന്‍റെതാണെന്നും എന്നാല്‍ ആരുടെയൊക്കെയോ സമ്മര്‍ദഫലമായി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും അമ്മയുടെ പരാതിയിലുണ്ട്. തുടര്‍ന്നാണ് കോടതി സമീപിച്ചത്. ആയുധ ശേഖരം കണ്ടെത്തിയതോടെ കേസില്‍ വീണ്ടും അന്വേഷണം ഊര്‍ജിതമാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.
Adjust Story Font
16

