എഫ്സിആർഎ ഭേദഗതി: ന്യൂനപക്ഷങ്ങളുടെ സ്വത്ത് തട്ടിയെടുക്കുന്നതിനുള്ള സംഘപരിവാർ അജണ്ട - വെൽഫെയർ പാർട്ടി
പൗരത്വ നിയമ ഭേദഗതിക്കും വഖഫ് ഭേദഗതി ബില്ലിനും പിന്നാലെ ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറ തകർക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: ഇന്ത്യയിലെ സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും ഭരണകൂടത്തിന്റെ പൂർണമായ നിരീക്ഷണത്തിലാക്കാനും അവരുടെ സ്വത്തുക്കൾ സമ്പൂർണമായി പിടിച്ചെടുക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ എഫ്സിആർഎ ഭേദഗതി എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കും വഖഫ് ഭേദഗതി ബില്ലിനും പിന്നാലെ ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറ തകർക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 19 (പ്രവർത്തന സ്വാതന്ത്ര്യം), 21 (ജീവിക്കാനുള്ള അവകാശം) എന്നിവയുടെ നഗ്നമായ ലംഘനമാണ് ഈ ഭേദഗതിയെന്ന് ബില്ലിലെ വ്യവസ്ഥകൾ വ്യക്തമാക്കുന്നു. പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളിക്കൊണ്ടും മതിയായ പരിശോധനകൾ നടത്താതെയും ബില്ല് പാസാക്കാനുള്ള നീക്കം രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അപ്രസക്തമാക്കുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബില്ല് പാർലമെൻ്റിൽ ചർച്ചയ്ക്ക് എടുക്കാതെ തന്ത്രപരമായി മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ ചർച്ചകൾ ഇല്ലാതെ തന്നെ ഭേദഗതി ബില്ലുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സ്വയം നിർണയാവകാശത്തെ പൂർണമായി റദ്ദ് ചെയ്തു കൊണ്ടുള്ള വംശീയ രാഷ്ട്രമാണ് സംഘപരിവാർ ലക്ഷ്യം വെക്കുന്നതാണെന്നും റസാഖ് പാലേരി കുറ്റപ്പെടുത്തി. സംഘ് രാഷ്ട്ര താല്പര്യങ്ങൾക്ക് തടസം നിൽക്കുന്ന എല്ലാ നിയമങ്ങളെയും അട്ടിമറിച്ച് ആർഎസ്എസിന് അനുകൂലമാക്കി മാറ്റുമെന്നതിന്റെ അവസാന തെളിവു കൂടിയാണ് എഫ്സിആർഎ ഭേദഗതിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ, ദലിത്, ആദിവാസി പിന്നാക്ക മേഖലകളിൽ പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കൾ എളുപ്പത്തിൽ കൈവശപ്പെടുത്താനുള്ള നിയമപരമായ പഴുതുകൾ ഈ ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെടുന്നു. 'രാജ്യസുരക്ഷ' എന്ന മറപിടിച്ച് സർക്കാരിനെ വിമർശിക്കുന്നവരെയും ന്യൂനപക്ഷ അവകാശങ്ങൾക്കായി സംസാരിക്കുന്നവരെയും നിശബ്ദരാക്കാനുള്ള ആയുധമായി എഫ്സിആർഎ മാറിയിരിക്കുന്നു. എസ്ബിഐ ഡൽഹി മെയിൻ ബ്രാഞ്ചിൽ മാത്രം അക്കൗണ്ട് എന്ന നിബന്ധന സാങ്കേതികമായും എൻജിഒകളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രമുള്ള നിർദേശമാണ്. ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയും ഭരണഘടനാപരമായ സംരക്ഷണത്തെയും റദ്ദാക്കുന്ന ഈ നീക്കത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നു വരണമെന്ന് റസാഖ് പാലേരി ആഹ്വാനം ചെയ്തു.
Adjust Story Font
16

