Quantcast

'കവളപ്പാറ ദുരന്തബാധിതരുടെ പുനരധിവാസത്തിന് എന്ത് നടപടിയെടുത്തു'; സർക്കാരിനോട് ഹൈക്കോടതി

സർക്കാരിന്റെ അനാസ്ഥ കണ്ടുനിൽക്കാനാവില്ലെന്നും ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2022-07-16 12:09:43.0

Published:

16 July 2022 11:52 AM GMT

കവളപ്പാറ ദുരന്തബാധിതരുടെ പുനരധിവാസത്തിന് എന്ത് നടപടിയെടുത്തു; സർക്കാരിനോട് ഹൈക്കോടതി
X

എറണാകുളം: നിലമ്പൂർ- കവളപ്പാറ പ്രകൃതി ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിൽ അതൃപ്തി അറിയിച്ചും സർക്കാരിനെ വിമർശിച്ചും ഹൈക്കോടതി. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി, കവളപ്പാറ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചോദിച്ചു. സർക്കാരിന്റെ അനാസ്ഥ കണ്ടു നിൽക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പുനരവധിവാസ പ്രവർത്തനങ്ങൾ കാര്യക്ഷമല്ലെന്ന് കാണിച്ച് ദുരന്തബാധിതർ സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ.

കേസിൽ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേർത്തു. കേസ് ജൂലൈ 27ന് വീണ്ടും പരിഗണിക്കും. പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചത്. ദുരന്തഭൂമി പഴയ നിലയിലാക്കാൻ ഇതുവരെ എന്ത് ചെയ്തു എന്നാണ് കോടതിയുടെ ആദ്യത്തെ ചോദ്യം. ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് എന്ത് നടപടികൾ എടുത്തുവെന്നും ഭൂമി പഴയ നിലയിലാക്കാൻ കഴിയില്ലെങ്കിൽ എന്ത് ചെയ്യാൻ സാധിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ സർക്കാർ അഭിഭാഷകൻ ഈ മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

അങ്ങിങ്ങ് ചില പുനരവധിവാസ പ്രവർത്തനങ്ങൾ നടത്തിയതൊഴിച്ചാൽ മറ്റൊന്നും സർക്കാർ ചെയ്തിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ദുരന്തഭൂമി പഴയ നിലയിലാക്കാനായി സർക്കാർ ഒന്നും ചെയ്യുന്നില്ല. പലവട്ടം സർക്കാരിന്റെ വിശദീകരണം തേടിയിട്ടും കൃത്യമായ മറുപടിയില്ല. ഈ അനാസ്ഥ ഇനിയും കണ്ട് നിൽക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

2019 ഓഗസ്റ്റ് 8 ന് രാത്രിയാണ് നാടിനെ നടുക്കിയ കവളപ്പാറ ദുരന്തമുണ്ടായത്. മൊബൈൽ ടവറുകളും വൈദ്യുതി പോസ്റ്റുകളും തകർന്നതിനാൽ കവളപ്പാറയിലെ ദുരന്ത വാർത്ത പുറത്തെത്താൻ ഏറെ വൈകി. ഉരുൾപ്പൊട്ടലിൽ 11 പേരെ ഇന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. 59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്തം നടന്ന് മൂന്ന് വർഷം തികയുന്നു.

ദുരന്തത്തിനിരയായവരും പ്രദേശത്ത് നിന്ന് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടവരുമടക്കം 108 പേർക്കാണ് സർക്കാർ പുനരധിവാസം നിശ്ചയിച്ചിരുന്നത്. മൂന്ന് വർഷം തികയാറാകുമ്പോഴും പുനരധിവാസം ഇനിയും പൂർത്തിയായിട്ടില്ല. ജനറൽ വിഭാഗത്തിൽ പെട്ടവർക്കുള്ള 24 വീടുകളുടെയും ആദിവാസി വിഭാഗങ്ങളിൽ പെട്ടവർക്കുള്ള 32 വീടുകളുടെയും നിർമാണം പാതിവഴിയിലാണ്.

TAGS :

Next Story