മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെടുക്കാനുള്ള ദൗത്യം തുടരുന്നു
ആനയെ പ്രദേശത്ത് തുറന്നു വിടാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കൃഷിയിടത്തിലെ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിക്കാനുള്ള ദൗത്യം തുടരുന്നു. ആനയെ പ്രദേശത്ത് തുറന്നു വിടാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.
നിലമ്പൂർ നോർത്ത് ഡിവിഷൻ ഡിഎഫ്ഒ പി.കാർത്തിക് നാട്ടുകാരുമായി സംസാരിച്ചു. ജനങ്ങളുടെ വികാരം ഉൾക്കൊണ്ടു മാത്രം തീരുമാനമെന്ന് ഡിഎഫ്ഒ പറഞ്ഞു. ആനയെ പെട്ടന്ന് പ്രദേശത്ത് നിന്ന് മാറ്റാൻ വെല്ലുവിളികളുണ്ടെന്നും ഡിഎഫ്ഒ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.
അതേസമയം കാട്ടാനയെ കരയ്ക്ക് കയറ്റും മുമ്പ് കൃഷിഭൂമി ഉടമയ്ക്ക് നഷ്ടം നൽകാൻ സർക്കാർ തയ്യാറാകണമെന്നു കേരള കോണ്‍ഗ്രസ് കര്‍ഷക സംഘടനയായ കർഷക യൂണിയൻ (M) സംസ്ഥാന ജനറൽ സെക്രട്ടറി എ.എച്ച് ഹഫീസ് ആവശ്യപ്പെട്ടു.
വന്യമൃഗങ്ങൾ വന്നു വീഴുന്ന ശുദ്ധജല സ്രോതസുകളടക്കം ജെസിബിയും മറ്റും ഉപയോഗിച്ച് വഴിവെട്ടി നശിപ്പിച്ച ശേഷം മൃഗങ്ങളെയും രക്ഷിച്ചു കൊണ്ട് പോവുകയാണ് കാലാകാലങ്ങളായി വന വകുപ്പ് അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ആന കിണറ്റില്‍ വീണ കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കുടിവെള്ള സ്രോതസാണ് കാട്ടാന വീണതിലൂടെ നഷ്ടമായിരിക്കുന്നത്. വന നിയമത്തിന്റെ പേരിൽ വനപാലകർ നടത്തുന്ന ക്രൂരമായ ഇടപെടൽ മൂലം പ്രതിരോധത്തിന് പോലും കർഷകർക്ക് കഴിയുന്നില്ല. നഷ്ടപരിഹാരം നൽകിയിട്ട് ആനയെ കരയ്ക്ക് കയറ്റിയാൽ മതിയെന്ന് ഹഫീസ് പറഞ്ഞു. ഇക്കാര്യം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററെ അറിയിച്ചിട്ടുണ്ടെന്നും ഹഫീസ് അറിയിച്ചു.
Adjust Story Font
16

