കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ കയറ്റി വിടില്ലെന്ന് നാട്ടുകാർ
ഈ പ്രദേശത്ത് നേരത്തെയും കാട്ടാന കിണറ്റില്‍ വീണിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു

കൊച്ചി: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയില്‍ കാട്ടാന കിണറ്റിൽ വീണു. വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വർഗീസിന്റെ കിണറ്റിലാണ് ആന വീണത്. അതേസമയം, വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി വിടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് 15 വയസ് പ്രായമുള്ള ആന വീണതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്ന് പുലര്‍ച്ചെയാണ് കാട്ടാന കിണറ്റില്‍ വീണത് നാട്ടുകാര്‍ കണ്ടത്. നിരന്തരം കാട്ടാന ശല്യമുള്ള ജനവാസ മേഖലയാണിത്. നേരത്തെയും ഈ ഭാഗത്ത് അക്രമകാരിയായ കാട്ടാന കിണറ്റില്‍ വീണിരുന്നു.ഇതിനെ പിടികൂടി മാറ്റണമെന്ന് നാട്ടുകാര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു.
പിടികൂടാമെന്ന് ഉറപ്പ് നല്‍കി നാട്ടുകാരെയെല്ലാം മാറ്റി നിര്‍ത്തിയാണ് അന്ന് കാട്ടാനയെ രക്ഷപ്പെടുത്തിയത്.എന്നാല്‍ കാട്ടാനയെ പിടികൂടി മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തവണ അത്തരത്തിലുള്ള ഉറപ്പുകള്‍ ആവശ്യമില്ലെന്നും ശക്തമായ പരിഹാരം വേണമെന്നുമാണ് നാട്ടുകാര്‍ പറയുന്നു.
Adjust Story Font
16

