Quantcast

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അനുയായികളുടെ ഫോണുകൾ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്

പത്തനംതിട്ടയിൽ ക്രൈംബ്രാഞ്ചിന്‍റെ വ്യാപക പരിശോധന നടക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2025-08-29 07:52:53.0

Published:

29 Aug 2025 12:20 PM IST

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അനുയായികളുടെ ഫോണുകൾ പിടിച്ചെടുത്ത്  ക്രൈംബ്രാഞ്ച്
X

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിൽ പത്തനംതിട്ടയിൽ ക്രൈംബ്രാഞ്ചിന്റെ വ്യാപക പരിശോധന. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന.

രാഹുലിന്‍റെ അനുയായികളുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്.തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലാണ് പരിശോധനകള്‍ നടത്തുന്നത്. സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.ലോക്കല്‍ പൊലീസിന്‍റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.

ഭാരവാഹി തെരഞ്ഞെടുപ്പിന് മുൻപ് മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. കേസിലെ മുഖ്യ പ്രതി ഫെനി നൈനാന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി. ക്രമക്കേട് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിലും പരിശോധന നടത്താനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നീക്കം.

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെതെന്ന പേരിൽ വ്യാജ ഐഡി കാർഡ് നിർമ്മിച്ചു എന്നാണ് കേസ്. കേസിൽ ഫെനി നൈനാൻ, ബിനിൽ ബിനു,അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അഭിനന്ദ് വിക്രമിന്റെ ഫോണിൽ നിന്ന് ലഭിച്ച ശബ്ദരേഖയിൽ രാഹുലിന്റെ പേരും പരാമർശിക്കപ്പെടുന്നുണ്ട്.

രാഹുലിന്റെ ഐഫോൺ പരിശോധിക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പാസ് വേഡ് രാഹുൽ നൽകിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സിആർ കാർഡ് ആപ്പ് വഴിയാണ് വ്യാജ രേഖ നിർമ്മിച്ചതെന്നാണ് കണ്ടെത്തൽ. നേരത്തെ കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ തെളിവ് ലഭിക്കാത്തതിനാൽ പ്രതിചേർത്തിരുന്നില്ല.


TAGS :

Next Story