'തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം കൂടെയുള്ളതിന്റെ അഹങ്കാരവും'; രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്
മിഠായി നൽകി കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ തിരിച്ചറിയാനാവാത്ത ഇക്കാലത്ത് പ്രണയം നടിച്ച് ഓരോരുത്തരെയും നശിപ്പിക്കുന്ന ഉന്നത സ്ഥാനീയനെ എങ്ങനെയാണ് പെൺകുട്ടികൾക്ക് തിരിച്ചറിയാനാവുകയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി.സാജൻ ഫേസ്ബുക്കിൽ കുറിച്ചു

കോഴിക്കോട്: മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്കുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി.സാജന്‍. തുടരെത്തുടരെ കൊടുംക്രൂരത നടത്തുന്നത് മാനസികവൈകൃതവും അധികാരം, സംരക്ഷണം എന്നിവ കൂടെയുണ്ടെന്നതിന്റെ അഹങ്കാരമാണെന്നും കുറിച്ചു.
'മിഠായി നല്‍കി കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ തിരിച്ചറിയാന്‍ കഴിയാത്ത ഇക്കാലത്ത് പ്രണയം നടിച്ച് ഓരോരുത്തരെയും നശിപ്പിക്കുന്ന ഉന്നത സ്ഥാനീയനെ എങ്ങനെയാണ് പെണ്‍കുട്ടികള്‍ക്ക് തിരിച്ചറിയാനാവുക. അതീവ ഗൗരവമുള്ള വിഷയമായതിനാലാണ് പ്രതികരിക്കുന്നത്. സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് ചില മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും പറയുന്നത് ശരിയുടെ ബോധ്യമാണ് എന്ന തിരിച്ചറിവ് തന്നെയാണ് ആശ്വാസം.' സജന വ്യക്തമാക്കി.
അതിജീവിതമാര്‍ പോരാട്ടം തുടരണമെന്നും അവര്‍ പോരാടുന്നത് കോണ്‍ഗ്രസ് നേതാവിനോടല്ലെന്നും യൂത്ത് കോണ്‍ഗ്രസ് സ്ത്രീപക്ഷ നിലപാടില്‍ തന്നെയാണുള്ളതെന്നും സജന കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോട്ടോ പങ്കുവെച്ചാണ് പോസ്റ്റ്.
Adjust Story Font
16

