Quantcast

സ്ഥാനമുണ്ടെങ്കിലേ സമരം ചെയ്യുള്ളു എന്ന നിലപാടിൽ നിന്നും യൂത്ത് കോൺഗ്രസ് നേതാക്കന്മാർ മാറി ചിന്തിക്കണം: അഡ്വ. ജെ.എസ് അഖിൽ

'കൂട്ടത്തിലുള്ള ഒരുത്തനെ പൊലീസ് സ്റ്റേഷനിൽ മൃഗീയമായി മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ സമരവീര്യം കാട്ടുവാൻ ഊർജ്ജസ്വലരായ യുവത്വം തയ്യാറാവണം'

MediaOne Logo

Web Desk

  • Published:

    3 Sept 2025 6:12 PM IST

സ്ഥാനമുണ്ടെങ്കിലേ സമരം ചെയ്യുള്ളു എന്ന നിലപാടിൽ നിന്നും യൂത്ത് കോൺഗ്രസ് നേതാക്കന്മാർ മാറി ചിന്തിക്കണം: അഡ്വ. ജെ.എസ് അഖിൽ
X

കോഴിക്കോട്: സ്ഥാനമുണ്ടെങ്കിലേ സമരം ചെയ്യുള്ളു എന്ന നിലപാടിൽ നിന്നും യൂത്ത് കോൺഗ്രസ് നേതാക്കന്മാർ മാറി ചിന്തിക്കണമെന്ന് കെപിസിസി അം​ഗം അഡ്വ. ജെ.എസ് അഖിൽ. പഴയകാല കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയ-ഭൗതിക സൗകര്യങ്ങളൊന്നുമില്ലാത്ത കാലഘട്ടത്തിൽ സമരം ചെയ്ത് അധ്വാനിച്ച് കഷ്ടപ്പെട്ട് നേതൃത്വ പദവിയിലേക്ക് വന്ന ആളുകൾ തന്നെയാണെന്ന് ജെ.എസ് അഖിൽ പറഞ്ഞു.

കൂട്ടത്തിലുള്ള ഒരുത്തനെ പൊലീസ് സ്റ്റേഷനിൽ മൃഗീയമായി മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ സമരവീര്യം കാട്ടുവാൻ ഊർജ്ജസ്വലരായ യുവത്വം തയ്യാറാവണം. അല്ലാത്തപക്ഷം നിങ്ങൾക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളെ അവരുടെ പഴയകാല സമര പാരമ്പര്യങ്ങളെ അധിക്ഷേപിക്കുവാനും അവഹേളിക്കുവാനും യാതൊരുവിധത്തിലുള്ള ധാർമ്മികതയും ഇല്ലെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.

യൂത്ത് കോൺഗ്രസ്സ് നേതാവായ ഓരോ ആളുകൾക്കും തന്റെ സഹപ്രവർത്തകന് കിട്ടിയ തല്ല് അത് സ്വന്തം ദേഹത്ത് പതിച്ച മർദ്ദനമായി ചിന്തിച്ചുകൊണ്ട് സമര യൗവനത്തിന്റെ തീക്ഷ്ണത എന്താണെന്ന് മനസിലാക്കി സമരാഗ്നിയായി കത്തിപ്പടർന്ന് തെരുവോരങ്ങളിൽ ബോധ്യപ്പെടുത്തണം. അല്ലെങ്കിൽ ആർക്കും കയറി മേയാവുന്ന ഒരു സംഘടനയായി യൂത്ത് കോൺഗ്രസ് മാറുമെന്നും അഖിൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സ്ഥാനം ഉണ്ടെങ്കിലേ സമരം ചെയ്യുള്ളു എന്ന നിലപാടിൽ നിന്നും യൂത്ത് കോൺഗ്രസ് നേതാക്കന്മാർ മാറി ചിന്തിക്കണം. കൂട്ടത്തിലുള്ള ഒരുത്തനെ പോലീസ് സ്റ്റേഷനിൽ മൃഗീയമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സമരവീര്യം കാട്ടുവാൻ ഊർജ്ജസ്വലരായ യുവത്വം തയ്യാറാവണം. അല്ലാത്തപക്ഷം നിങ്ങൾക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളെ അവരുടെ പഴയകാല സമര പാരമ്പര്യങ്ങളെ അധിക്ഷേപിക്കുവാനും അവഹേളിക്കുവാനും യാതൊരുവിധത്തിലുള്ള ധാർമ്മികതയും ഇല്ല.

പഴയകാല കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയ-ഭൗതിക സൗകര്യങ്ങളൊന്നുമില്ലാത്ത കാലഘട്ടത്തിൽ സമരം ചെയ്ത് അധ്വാനിച്ച് കഷ്ടപ്പെട്ട് നേതൃത്വ പദവിയിലേക്ക് വന്ന ആളുകൾ തന്നെയാണ്. അതുകൊണ്ട് യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിലേക്ക് വോട്ട് കിട്ടിയ കണക്കു പറഞ്ഞ് യൂത്ത് കോൺഗ്രസ്സ് നേതാവായ ഓരോ ആളുകൾക്കും തന്റെ സഹപ്രവർത്തകന് കിട്ടിയ തല്ല് അത് സ്വന്തം ദേഹത്ത് പതിച്ച മർദ്ദനമായി ചിന്തിച്ചുകൊണ്ട് സമര യൗവനത്തിന്റെ തീക്ഷ്ണത എന്താണെന്ന് മനസിലാക്കി സമരാഗ്നിയായി കത്തിപ്പടർന്ന് തെരുവോരങ്ങളിൽ ബോധ്യപ്പെടുത്തണം. അല്ലെങ്കിൽ ആർക്കും കയറി മേയാവുന്ന ഒരു സംഘടനയായി യൂത്ത് കോൺഗ്രസ് മാറും.

ഒരു കാര്യം ഉറപ്പാണ് വിമർശനവും മാധ്യമങ്ങളുടെ നിഴലിലെ രാഷ്ട്രീയ വളർച്ചയും നല്ലതാണ് പക്ഷേ അല്പം ആത്മാർത്ഥത താഴെത്തട്ടിലുള്ള യുവജനങ്ങളോടും നമ്മുടെ പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്ന യുവജനങ്ങളോടും, പൊതു സമൂഹത്തോടും, ജനകീയ വിഷയങ്ങളോടും ഉണ്ടാകണമെന്ന ഒരു അഭ്യർത്ഥന കൂടി പ്രിയപ്പെട്ട എന്റെ സഹപ്രവർത്തകരുടെ മുന്നിലേക്ക് ഞാൻ വയ്ക്കുന്നു.

TAGS :

Next Story