'ജോളിയുടെ മരണത്തിന് കാരണക്കാരനായ ബോർഡ് സെക്രട്ടറി രാജിവെക്കണം'; കയർ ജീവനക്കാരിയുടെ മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
'പീഡനങ്ങൾ നേരിടേണ്ടിവന്നത് അഴിമതി ചൂണ്ടിക്കാണിച്ചതിൻറെ പേരിൽ'
കൊച്ചി: കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോപണ വിധേയനായ ബോർഡ് സെക്രട്ടറി രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊച്ചിയിലെ കയർ ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തി. പലതവണ പരാതി നൽകിയിട്ടും ജോളി മധുവിന് നീതി ലഭിച്ചില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു.
'ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ത്രീകൾ എത്ര അരക്ഷിതരാണെന്ന് വ്യക്തമാക്കുകയാണ് ജോളി മധുവിന്റെ മരണം. പലതവണ പരാതി നൽകിയിട്ടും ജോളി മധുവിന് നീതി ലഭിച്ചില്ല. കാൻസർ അതിജീവിത എന്ന പരിഗണന പോലും കൊടുത്തില്ല. അഴിമതിക്കാർക്കെതിരെ ശബ്ദിച്ചതിനാണ് ജോളിക്കെതിരെ പ്രതികാര നടപടിയെടുത്തത്' ഡിസിസി അധ്യക്ഷൻ പറഞ്ഞു.
കയർ ബോർഡ് ഓഫീസിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
കയർ വകുപ്പിലെ മാനസിക പീഡനത്തിനെതിരെ പരാതി നൽകിയ ജോളി ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
Adjust Story Font
16

