Quantcast

ഹൈക്കോടതി നിർദേശം ലംഘിച്ച് വിദ്യാർഥികളെ പുറത്താക്കി; രക്ഷിതാക്കളെ നേരിടാൻ ബൗൺസർമാരെ ഇറക്കി സ്കൂൾ അധികൃതർ

ഡൽഹി പബ്ലിക് സ്കൂളിന്റെ നടപടി രാഷ്ട്രീയ വിവാദത്തിലേക്ക്

MediaOne Logo

Web Desk

  • Updated:

    2025-05-15 06:56:57.0

Published:

15 May 2025 12:04 PM IST

ഹൈക്കോടതി നിർദേശം ലംഘിച്ച് വിദ്യാർഥികളെ പുറത്താക്കി;   രക്ഷിതാക്കളെ നേരിടാൻ ബൗൺസർമാരെ ഇറക്കി സ്കൂൾ അധികൃതർ
X

ന്യൂഡൽഹി: ഡൽഹി പബ്ലിക് സ്കൂൾ ദ്വാരകയിൽ ഫീസ് വർധനവിനെതിരെ പ്രതിഷേധിച്ച രക്ഷിതാക്കളെ സ്കൂൾ അധികൃതർ ബൗൺസർമാരെ ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധം അടിച്ചമർത്തുന്നതിനാണ് ഈ നടപടിയെന്ന് രക്ഷിതാക്കൾ പറഞ്ഞു. സ്കൂൾ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച രക്ഷിതാക്കളെ ബൗൺസർമാർ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്തു. എന്നാൽ സ്കൂൾ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഡൽഹി പബ്ലിക് സ്കൂൾ ദ്വാരകയിൽ ഫീസ് വർധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ വർഷങ്ങളായി തുടരുകയാണ്. വിദ്യാർഥികളുടെ വാർഷിക ഫീസ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ₹93,400ൽ നിന്ന് ₹1.95 ലക്ഷമായി ഉയർത്തി. എന്നാൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതുവരെ പുതിയ പരിഷ്കരണത്തിന് അംഗീകാരം നൽകിയിട്ടില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ഫീസ് അടക്കാത്തതിന്റെ പേരിൽ കുട്ടികളെ ലൈബ്രറിയിൽ പൂട്ടിയിട്ട് ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതിനെതിരെ മാതാപിതാക്കൾ കഴിഞ്ഞ മാസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 'വിദ്യാർത്ഥികളെ വസ്തുക്കളെപ്പോലെ പരിഗണിക്കുന്നു' എന്ന് അഭിപ്രായപ്പെട്ട കോടതി പ്രിൻസിപ്പലിനെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഹൈക്കോടതിയുടെ നിർദേശമുണ്ടായിട്ടും സ്കൂൾ അധികൃതർ 34 വിദ്യാർഥികളുടെ പേരുകൾ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും വർധിപ്പിച്ച ഫീസ് അടക്കാത്തതിന്റെ പേരിൽ ക്ലാസുകളിൽ പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെയാണ് രക്ഷിതാക്കൾ സ്കൂൾ ഗേറ്റിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചത്. സംഭവം രാഷ്ട്രീയ വിവാദമായി മാറുകയും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആം ആദ്മി പാർട്ടിയുടെ ഭരണകാലത്ത് ഇത്തരം പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നില്ലെന്ന് വിമർശിക്കുകയും ചെയ്തു. ബിജെപി സർക്കാർ ഇതുവരെ സ്കൂൾ ഓഡിറ്റ് റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടില്ലെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.

TAGS :

Next Story