Quantcast

മാഫിയാ തലവൻ, ബിജെപിയുടെ അരുമ; ബ്രിജ് ഭൂഷൺ എന്ന 'ഗുണ്ടാ ഫെഡറേഷൻ' നേതാവ്

''ഞാൻ പണ്ടൊരു കൊലപാതകം നടത്തിയിട്ടുണ്ട്. ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ.. എനിക്ക് കുഴപ്പമില്ല..''2022-ൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ബ്രിജ്ഭൂഷൺ തന്നെ തുറന്നുപറയുന്നത് വരെ ഇക്കാര്യം മറ്റാരും അറിഞ്ഞിരുന്നില്ല

MediaOne Logo

ഫസ്ന പനമ്പുഴ

  • Updated:

    2023-05-02 07:59:19.0

Published:

2 May 2023 7:37 AM GMT

Brij Bhushan Singh, BJP, wrestlers’ protest
X

ഗുണ്ടോം കാ ഗുണ്ട, ബാഹുബലി, മാഫിയാ കിംഗ് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഒരു ബിജെപി എംപി. ക്ഷേത്രക്കുളങ്ങളിൽ നേർച്ചയിടുന്ന നാണയങ്ങൾ മുങ്ങിയെടുക്കുന്ന ജോലിയായിരുന്നു പണ്ട് അദ്ദേഹത്തിന്. പിന്നീട് ബൈക്ക് മോഷണവും മദ്യവ്യാപാരവും തൊഴിലാക്കിയ ആൾ. സ്വയം 'ശക്തിശാലി' എന്നു വിളിക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള എംപി, ബിജെപിയുടെ മസിൽ പവറും മണിപവറുമായ 'ബ്രിജ് ഭൂഷൺ സിങ്' എന്ന ഗുസ്തിക്കാരൻ.

''ഞാൻ പണ്ടൊരു കൊലപാതകം നടത്തിയിട്ടുണ്ട്. ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ.. എനിക്ക് കുഴപ്പമില്ല''- 2022-ൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ബ്രിജ്ഭൂഷൺ തന്നെ തുറന്നുപറയുന്നത് വരെ ഇക്കാര്യം മറ്റാരും അറിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുക്കുകയോ ഇന്നുവരെ വിചാരണ നേരിടേണ്ടി വരികയോ ചെയ്തിട്ടില്ല. ഇപ്പോഴാകട്ടെ ഏഴ് വനിതാ ഗുസ്തി താരങ്ങളും പ്രായപൂർത്തിയാകാത്ത മറ്റൊരു താരവും ലൈംഗികാരോപണ പരാതി ഉന്നയിച്ചിട്ടും കനത്ത പ്രതിഷേധച്ചൂടിലും ബ്രിജ്ഭൂഷൺ സിങ് ഒരു കൂസലുമില്ലാതെ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനായി തലസ്ഥാനത്തുണ്ട്. ഗോദമുതൽ പാർലമെന്റ് വരെ എത്തിനിൽക്കുന്ന, സിനിമാ കഥയെ വെല്ലുന്ന ബ്രിജ്ഭൂഷണ്‍ സിങിന്‍റെ ആ കുപ്രസിദ്ധമായ ചരിത്രം പരിശോധിക്കാം.

''ഞാൻ പണ്ടൊരു കൊലപാതകം നടത്തിയിട്ടുണ്ട്. ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ.. എനിക്ക് കുഴപ്പമില്ല..''

രാഷ്ട്രീയ അരങ്ങേറ്റം

ബ്രിജ് ഭൂഷൺ ഷരൺ സിങ് എന്നാണ് മുഴുവൻ പേര്. 1957 ജനുവരി എട്ടിന് ജഗദംബ ശരൺ സിങ്ങിന്റെയും ശ്രീമതിയുടെയും മകനായി ജനനം. ഫൈസാബാദിലെ ഡോ. അർ.എംഎൽ അവധ് അംബേദ്കർ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം. 1980കളുടെ അവസാനത്തിൽ രാമജന്മഭൂമി പ്രസ്ഥാനം വഴിയാണ് ബ്രിജ് ഭൂഷണിന്റെ രാഷ്ട്രീയ അരങ്ങേറ്റം. ഇതിന്റെ തുടർച്ചയായിട്ടാണ് 1990 കളുടെ അവസാനം ബ്രിജ്ഭൂഷൺ സിങ് ബിജെപിയിൽ ചേരുന്നത്.1991ൽ ഉത്തർപ്രദേശിലെ ഗോണ്ട നിയോജകമണ്ഡലത്തിൽ നിന്നും ബിജെപിയുടെ ടിക്കറ്റിൽ ആദ്യമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് അയാൾ തിരിഞ്ഞുനോക്കിയിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ വിജയം.

ആറുതവണ അയാൾ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ൽ ബ്രിജ് ഭൂഷൺ ജയിലിലായിരുന്നപ്പോൾ പകരം ഭാര്യ കേതകി ദേവി സിങാണ് മത്സരിച്ചതും വിജയിച്ചതും. തുടർന്ന് 1999ൽ ഇതേ മണ്ഡലത്തിൽ നിന്ന് പതിമൂന്നാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1999 വർഷങ്ങളിൽ ഗോണ്ട ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച അദ്ദേഹത്തെ 2004 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ബൽറാംപൂരിലേക്ക് മാറ്റി. പകരം ഗോണ്ടയിൽ ഖൻശ്യാം ശുക്ലക്ക് സീറ്റ് നൽകുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം ശുക്ല കൊല്ലപ്പെട്ടു. ബൽറാംപൂർ മണ്ഡലത്തിൽ നിന്ന് ബ്രിജ്ഭൂഷൺ വിജയിച്ച് വീണ്ടും എംപിയായെങ്കിലും ശുക്ലയുടെ മരണം കൊലപാതകമാണെന്ന ചർച്ച ഉയർന്നു.

2008 ജൂലൈയിൽ നിർണായകമായൊരു അവിശ്വാസപ്രമേയത്തിൽ യു.പി.എക്ക് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് ബി.ജെ.പി ബ്രിജ് ഭൂഷണ്‍ സിങിനെ പുറത്താക്കിയിരുന്നു. എന്നാൽ സമാജ് വാദി പാർട്ടി അദ്ദേഹത്തിന് സീറ്റ് നൽകി. അങ്ങനെ 2009ൽ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്ന് ബ്രിജ് ഭൂഷൺ സിങ് വീണ്ടും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അയാൾ വീണ്ടും ബിജെപിയിലേക്ക് തന്നെ തിരിച്ചുപോയി 2014-ൽ വീണ്ടും ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം 2014-ലും 2019-ലും കൈസർഗഞ്ചിൽ വിജയം ആവർത്തിച്ചു.

1991ൽ ഉത്തർപ്രദേശിലെ ഗോണ്ട നിയോജകമണ്ഡലത്തിൽ നിന്നും ബിജെപിയുടെ ടിക്കറ്റിൽ ആദ്യമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് അയാൾ തിരിഞ്ഞുനോക്കിയിട്ടില്ല. ആറുതവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.

38 ക്രിമിനൽ കേസുകളിൽ പ്രതി

കേസുകളൊന്നും ബ്രിജ് ഭൂഷണിന് ഒരുകാലത്തും പുത്തരിയല്ലായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, പീഡനശ്രമം, ബൈക്ക് മോഷണം, മദ്യക്കടത്ത്, വെടിവെപ്പ് എന്നിങ്ങനെ 38 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബ്രിജ് ഭൂഷൺ എന്ന മാഫിയ കിങ്. ഈ കേസുകളാകട്ടെ അയോധ്യാ, ഫൈസാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ്. ബാബറി മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ എൽ.കെ അധ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിങ് തുടങ്ങിയവരോടൊപ്പം പ്രതിപ്പട്ടികയിൽ പ്രധാന പ്രതികളിലൊരാളായി ബ്രിജ് ഭൂഷണും ഉണ്ടായിരുന്നു. സിബിഐ അറസ്റ്റ് ചെയ്ത ഇയാൾക്ക് സുപ്രിം കോടതി ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. 1990ൽ ഗുണ്ടാതലവൻ ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയതിനും ബ്രിജ് ഭൂഷൺ അറസ്റ്റിലായിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ തടയൽ നിമയപ്രകാരം അദ്ദേഹം തിഹാർ ജയിലിൽ അടക്കപ്പെട്ടു. എന്നാൽ തെളിവുകൾ ഇല്ലെന്ന കാരണത്താൽ കോടതി പിന്നീട് ഇയാളെ കുറ്റവിമുക്തനാക്കി.

സുഹൃത്തും സമാജ്‌വാദി പാർട്ടി നേതാവും മന്ത്രിയുമായിരുന്ന വിനോദ് കെ സിങ് എന്ന പണ്ഡിറ്റ്‌സിങ്ങിനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു എന്ന പരാതിയിൽ 1993ൽ ബ്രിജ് ഭൂഷണിനെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ബൈക്ക് മോഷണവും മദ്യവിൽപ്പനയും ചെറിയ ആൺകുട്ടികളെ ഉപയോഗിച്ച് ക്ഷേത്രക്കുളങ്ങളിൽ നിന്ന് നാണയം പെറുക്കിയെടുത്തിരുന്നതുമെല്ലാം ഇവർ ഒരുമിച്ചായിരുന്നു. പിന്നീട് വലിയ കോൺട്രാക്ടർമാരായി മാറിയ ഇവർ തമ്മിൽ പണത്തെച്ചൊല്ലി നിരന്തരം തർക്കമുണ്ടാവുമായിരുന്നു എന്നും ഈ തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നുമായിരുന്നു റിപ്പോർട്ടുകൾ.

20 ബുള്ളറ്റുകളാണ് തന്റെ ശരീരത്തിൽനിന്ന് പുറത്തെടുത്തതെന്ന് പണ്ഡിറ്റ് സിങ് പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 14 മാസമാണ് അദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞത്. വധശ്രമം, അനധികൃതമായി ആയുധം സൂക്ഷിക്കൽ, കുറ്റകൃത്യം നടത്താനായി സംഘം ചേരൽ എന്നി വകുപ്പുകൾ ചുമത്തി ബ്രിജ്ഭൂഷണിനെതിരെ കേസെടുത്തിരുന്നു. എന്നാൽ ഈ കേസിലും തെളിവില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ഡിസംബറിൽ ഗോണ്ട പ്രാദേശിക കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.

പണ്ഡിറ്റ് സിങ്ങിന്റെ സഹോദരനായ രവീന്ദർ സിങ്, ബ്രിജ് ഭൂഷണിന്റെ അടുത്ത സുഹൃത്തായിരുന്നു. കോൺട്രാക്ടർമാരായ ഇരുവരും ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഒരു ദിവസം ഇരുവരും ഒരുമിച്ച് പഞ്ചായത്ത് യോഗത്തിന് പോവുമ്പോൾ ഒരാൾ വായുവിലേക്ക് ഉതിർത്ത ബുള്ളറ്റ്, രവീന്ദർ സിങ്ങിന്റെ ദേഹത്ത് വീണു. ഇതിൽ കുപിതനായ ബ്രിജ് ഭൂഷൺ, തോക്ക് പിടിച്ചുവാങ്ങി വെടിയുതിർത്ത ആളെ വെടിവെച്ചു. അയാൾ തൽക്ഷണം മരിച്ചു- ഓൺലൈൻ പോർട്ടലായ 'ലല്ലൻടോപ്പിന്' നൽകിയ അഭിമുഖത്തിൽ ബ്രിജ് ഭൂഷൺ തന്നെയാണ് ഈ കൊലപാതകത്തെക്കുറിച്ച് പുറംലോകത്തോട് പറയുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കൊലപാതകശ്രമം അടക്കം നാല് ക്രിമിനിൽ കേസുകളിൽ മാത്രമാണ് ബ്രിജ്ഭൂഷൺ സിങ് പ്രതിയായിട്ടുളളത്.

ബ്രിജ് ഭൂഷൺ എന്ന 'ഗുണ്ടാ ഫെഡറേഷൻ' നേതാവ്

2011 മുതൽ പത്തുവർഷത്തിലധികമായി ദേശീയ ഗുസ്തി ഫെഡറേഷൻ അടക്കി ഭരിക്കുന്ന ബ്രിജ്ഭൂഷൺ ബിജെപിയുടെ തുറുപ്പു ചീട്ട് കൂടിയാണ്. ഗുസ്തിയാണ് അയാൾക്ക് എന്നും ലഹരി. എവിടെ ഗുസ്തി മത്സരം നടക്കുന്നുണ്ടെങ്കിലും അവിടെ അയാളെത്തും. ആഡംബരക്കാറുകളും മുപ്പതോളം പരിവാരങ്ങളുമായി എത്തുന്ന ബ്രിജ് ഭൂഷനാണ് പിന്നെ അവിടെത്തെ താരം. അയാൾ വരാനായി മത്സരങ്ങൾ എത്ര നേരം വേണമെങ്കിലും നീട്ടിവെക്കും. അയാൾ പറയുന്നതാണ് പിന്നെ അവിടെ നിയമം. അയാൾക്കിഷ്ടമുള്ളപ്പോൾ പരിപാടി തുടങ്ങും, നിർത്തിവെപ്പിക്കും. പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ മത്സരം തുടരും. മത്സരാർഥികളേയും സംഘാടകരെയും എന്തിനേറെ കാണികളെ വരെ തല്ലിയ നാണക്കേടിന്റെ ചരിത്രമുണ്ട് ബ്രിജ് ഭൂഷണിന്. ആരും ചോദിക്കില്ല. ആരും പരാതിപ്പെടില്ല. പരാതിപ്പെട്ടാൽ ആരാണോ പരാതിപ്പെടുന്നത് അയാളുടെ ഭാവി പിന്നെ തുലാസിലായിരിക്കും. ഇതാണ് കുറേ കാലങ്ങളായി ഇന്ത്യയിലെ പ്രധാന ഗുസ്തി മത്സരങ്ങളിൽ അടക്കം കണ്ടു വരുന്നത്.

സ്വന്തം കയ്യിലെ കാശുമുടക്കി പരിപാടി സംഘടിപ്പിക്കുന്ന ആൾ കൂടിയാണ് ബ്രിജ്ഭൂഷൺ. ഏതെങ്കിലും ഒരു ടൂർണമെന്റിൽ നേരിട്ട് അയാൾക്ക് പങ്കെടുക്കാനായില്ലെങ്കിൽ വേദിയിൽ എല്ലായിടത്തും ക്യാമറ സ്ഥാപിച്ച് വീട്ടിൽ ഇരുന്ന് ഇന്റർനെറ്റ് വഴി മത്സരം നിയന്ത്രിക്കുന്നതും ബ്രിജ്ഭൂഷണിന്റെ ഒരു രീതിയാണ്. റഫറിമാർ ഉണ്ടെങ്കിലും കളി നിയന്ത്രിച്ചിരുന്നത് ബ്രിജ്ഭൂഷണായിരുന്നു. മത്സരത്തിൽ അവസാനവാക്ക് എപ്പോഴും അയാളുടെതായിരിക്കും.

എവിടെ ഗുസ്തി മത്സരം നടക്കുന്നുണ്ടെങ്കിലും അവിടെ അയാളെത്തും. ആഡംബരക്കാറുകളും മുപ്പതോളം പരിവാരങ്ങളുമായി എത്തുന്ന ബ്രിജ് ഭൂഷനാണ് പിന്നെ അവിടെത്തെ താരം. അയാൾ വരാനായി മത്സരങ്ങൾ എത്ര നേരം വേണമെങ്കിലും നീട്ടിവെക്കും. അയാൾ പറയുന്നതാണ് പിന്നെ അവിടെ നിയമം. അയാൾക്കിഷ്ടമുള്ളപ്പോൾ പരിപാടി തുടങ്ങും, നിർത്തിവെപ്പിക്കും. പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ മത്സരം തുടരും. മത്സരാർഥികളേയും സംഘാടകരെയും എന്തിനേറെ കാണികളെ വരെ തല്ലിയ നാണക്കേടിന്റെ ചരിത്രമുണ്ട് ബ്രിജ് ഭൂഷണിന്

ബഹ്റൈഖ്, ഗോണ്ട, ബൽറാംപൂർ, അയോധ്യ, ശ്രാവസ്തി ജില്ലകളിലായി 50-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ബ്രിജ് ഭൂഷൺ നടത്തുന്നത്. ഇതാണ് ഗോണ്ട മേഖലയിൽ അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനവും. ഗുസ്തിക്കായി എത്തുന്നവർ ശക്തരായ ആൺകുട്ടികളും പെൺകുട്ടികളുമാണ്. അവരെ നിയന്ത്രിക്കാൻ ശക്തനായ ഒരാൾതന്നെ വേണം. എന്നേക്കാൾ ശക്തനായ വേറെ ആരെങ്കിലും ഉണ്ടോ ഇവിടെ? ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത് താനിരിക്കുന്നതിനെ ബ്രിജ്ഭൂഷൺ പരസ്യമായി ന്യായീകരിച്ചിരുന്നത് ഇങ്ങനെയായിരുന്നു.

2021ൽ റാഞ്ചിയിൽ വെച്ച് ഒരു ഗുസ്തിതാരത്തിന്റെ മുഖത്ത് എല്ലാവരും നോക്കിനിൽക്കെ ബ്രിജ്ഭൂഷൺ സിങ് അടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ഏറെ വിവാദമായി. മാപ്പു പറയണമെന്ന ആവശ്യം ശക്തമായെങ്കിലും അതിനെയല്ലാം പുച്ഛത്തോടെ തള്ളി. 'ഞാൻ ചെറുതായി ഒന്ന് തൊട്ടേ ഉള്ളൂ.. ശക്തിയായി അടിച്ചിട്ടില്ല. അങ്ങനെ അടിച്ചിരുന്നേൽ അവനിപ്പോൾ ദൂരെപ്പോയി വീണേനെ' ഇതായിരുന്നു അന്ന് ബ്രിജ്ഭൂഷൺ അഹങ്കാരത്തോടെ നൽകിയ മറുപടി.

'ഞാൻ ചെറുതായി ഒന്ന് തൊട്ടേ ഉള്ളൂ.. ശക്തിയായി അടിച്ചിട്ടില്ല. അങ്ങനെ അടിച്ചിരുന്നേൽ അവനിപ്പോൾ ദൂരെപ്പോയി വീണേനെ' ഇതായിരുന്നു അന്ന് ബ്രിജ്ഭൂഷൺ അഹങ്കാരത്തോടെ നൽകിയ മറുപടി.

'നിങ്ങളൊരിക്കലും നല്ലൊരു അച്ഛനല്ല'- മരിക്കുന്നതിന് മുൻപുള്ള മകന്‍റെ കുറിപ്പ്

രാഷ്ട്രീയത്തിലും ഗുസ്തിയിലും കൈക്കരുത്ത് കാണിക്കുന്ന ബ്രിജ് ഭൂഷണിന് പക്ഷെ കുടുംബ കാര്യത്തിൽ ചെറുതായൊന്ന് പിഴച്ചു. മകനായ ശക്തി സിങ്ങിന്റെ ആത്മഹത്യയായിരുന്നു അത്. 2004ൽ ശക്തിസിങ് ബ്രിജ് ഭൂഷണിന്റെ തോക്കുപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചു. 'നിങ്ങളൊരിക്കലും നല്ലൊരു അച്ഛനല്ല. ഒരിക്കൽ പോലും നിങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ നോക്കിയിട്ടില്ല. സ്വന്തം കാര്യമാണ് നിങ്ങൾക്കെന്നും പ്രധാനം. എന്റെ താഴെ ഒരാൾകൂടി വളർന്നു വരുന്നുണ്ട്. ഞങ്ങളുടെ മുന്നോട്ടുള്ള വഴി അടഞ്ഞിരിക്കുന്നു. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. മരിക്കുന്നതാണ് നല്ലത്'. ബ്രിജ് ഭൂഷണിന്റെ മകന്റെ ആത്മഹത്യാ കുറിപ്പിലെ വരികൾ ഇങ്ങനെയായിരുന്നു. ഈ സംഭവം ഏറെ ചർച്ചയായെങ്കിലും ഇതൊന്നും ബ്രിജ്ഭൂഷണിന്റെ ഗുസ്തിയെയോ, രാഷ്ട്രീയ ജീവിതത്തേയോ ഒരു തരത്തിലും ബാധിച്ചിരുന്നില്ല.

'നിങ്ങളൊരിക്കലും നല്ലൊരു അച്ഛനല്ല. ഒരിക്കൽ പോലും നിങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ നോക്കിയിട്ടില്ല. സ്വന്തം കാര്യമാണ് നിങ്ങൾക്കെന്നും പ്രധാനം. എന്റെ താഴെ ഒരാൾകൂടി വളർന്നു വരുന്നുണ്ട്. ഞങ്ങളുടെ മുന്നോട്ടുള്ള വഴി അടഞ്ഞിരിക്കുന്നു. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. മരിക്കുന്നതാണ് നല്ലത്'

വനിതാതാരങ്ങളുടെ ലൈംഗിക ആരോപണം

മാഫിയാ തലവൻ, ബിജെപിയുടെ അരുമ; ബ്രിജ് ഭൂഷൺ എന്ന 'ഗുണ്ടാ ഫെഡറേഷൻ' നേതാവ്2023 ജനുവരിയിലാണ് ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം ഉയർത്തി വനിതാ താരങ്ങൾ രംഗത്ത് വന്നത്. ഗുസ്തി ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നു എന്നും ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നുമായിരുന്നു പരാതികൾ. ഏഴ് വനിതാ താരങ്ങളും പ്രായപൂർത്തിയാകാത്ത മറ്റൊരു താരവുമാണ് പരാതി നൽകിയത്. സാക്ഷി മാലിക്, സംഗീത ഫോഗട്ട്, ജിതേന്ദർ കിൻഹ തുടങ്ങി മുപ്പതോളം ഗുസ്തി താരങ്ങൾ അന്ന് ജന്തർ മന്തറിൽ പ്രതിഷേധിച്ചു. വർഷങ്ങളായി ഇയാൾ പീഡനം തുടരുന്നുണ്ടെന്നും ഇങ്ങനെയൊരാൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും താരങ്ങൾ അന്ന് പറഞ്ഞിരുന്നു.

പിന്നീട് ജനുവരി 20ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചർച്ചയിൽ ബ്രിജ് ഭൂഷണിനെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ താരങ്ങൾ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ വാക്ക് പാലിക്കാൻ കേന്ദ്രം തയ്യാറാവാത്തതിനെ തുടർന്നാണ് താരങ്ങൾ വീണ്ടും ജന്തർമന്ദറിൽ സമരം തുടങ്ങിയത്.

തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ബ്രിജ് ഭൂഷൺ പറയുന്നത്. ഇങ്ങനെയുളള ആരോപണങ്ങൾ ഉണ്ടായിരുന്നെങ്കിൽ പത്തുവർഷക്കാലമായിട്ടും ഇപ്പോഴാണോ പരാതി നൽകുന്നത് എന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ ചോദ്യം. കോൺഗ്രസ് സ്പോൺസർ ചെയ്യുന്ന സമരമാണ് നടക്കുന്നതെന്നും ആരോപണങ്ങൾ തെളിഞ്ഞാൽ തൂക്കിലേറാൻ തയ്യാറാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. താൻ വായ തുറന്നാൽ ഒരു സുനാമി തന്നെ ഉണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം പൗരത്വ സമരക്കാലത്തെ ശാഹിൻബാഗ് സമരത്തോടാണ് ഗുസ്തി താരങ്ങളുടെ സമരത്തെ ഉപമിച്ചതും. വൻ പ്രതിഷേധങ്ങൾക്കൊടുവിൽ സുപ്രിംകോടതി ഇടപെടലിനെ തുടർന്നാണ് ബ്രിജ്ഭൂഷണിനെതിരെ ഡൽഹി പൊലീസ് കേസ് പോലുമെടുത്തത്.

തീവ്രഹിന്ദുത്വ പ്രവർത്തകനെന്ന ലേബൽ. അയോധ്യയിലെ സംഘ്പരിവാർ ഇടപെടലുകളിൽ ജയിൽവാസം അനുഭവിച്ചയാൾ, ഉത്തർ പ്രദേശിലെ കുറഞ്ഞത് ആറ് ജില്ലകളിലടക്കം സ്വന്തമായി മാഫിയ സാമ്രാജ്യം കെട്ടിപ്പടുത്തിയയാൾ. ഇങ്ങനെയൊരാളെ പിണക്കാൻ ബിജെപിക്കും കഴിയില്ല. അതായത് ഗോണ്ടയിലെ ഒരു ബിജെപി നേതാവ് പറഞ്ഞത് പോലെ അദ്ദേഹത്തിന് വിജയിക്കാൻ പാർട്ടിയെ ആവശ്യമില്ല. അയാൾ വിജയിക്കുന്നത് സ്വന്തം സ്വാധീനത്തിലാണ് എന്ന് പറഞ്ഞത് പോലെയാണ്

TAGS :

Next Story