മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തു നിറച്ച കാറിന്‍റെ ഉടമസ്ഥന്‍ മരിച്ച നിലയില്‍
താനെ സ്വദേശിയായ മൻസുക് ഹിരണിന്‍റെ മൃതദേഹം താനെയ്ക്കടുത്തു കൽവ കടലിടുക്കിൽ നിന്നാണ് കണ്ടെടുത്തത്.
റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിന്‍റെ ഉടമസ്ഥന്‍ മൻസുഖ് ഹിരണ്‍ മരിച്ച നിലയിൽ. താനെ സ്വദേശിയായ മൻസുക് ഹിരണിന്‍റെ മൃതദേഹം താനെയ്ക്കടുത്തു കൽവ കടലിടുക്കിൽ നിന്നാണ് കണ്ടെടുത്തത്. മൻസുഖ് ഹിരണ്‍ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. ഇയാൾ കൽവ കടലിടുക്കിലേക്ക് ചാടിയതായാണ് കരുതുന്നതെന്ന് മുബൈ പൊലീസ് പറഞ്ഞു.
ഫെബ്രുവരി 25നാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ വസതിയായ ആന്‍റിലയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട സ്കോർപിയോ കാര്‍ ശ്രദ്ധയില്‍പ്പെടുന്നത്. കാര്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ജെലാറ്റിൻ സ്റ്റിക്കുകളും (ക്വാറികളിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കള്‍) അംബാനി കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന കത്തും കണ്ടെടുത്തിരുന്നു.
പിന്നാലെ സ്ഫോടകവസ്തു ഒളിപ്പിച്ച കാറിന്‍റെ ആര്‍.സി ഓണര്‍ ആയ മൻസുഖ് ഹിരണെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്തിയിരുന്നു. മുംബൈ പൊലീസിന് മൻസുഖ് ഹിരണ്‍ നല്‍കിയ മൊഴി അനുസരിച്ച് ഒരു വർഷത്തിലേറെയായി കാർ ഉപയോഗിക്കാറില്ലായിരുന്നു. വാഹനം വില്‍ക്കേണ്ട ആവശ്യം വന്നപ്പോള്‍ ആണ് വാഹനം വീണ്ടും ഓടിക്കേണ്ടി വന്നത്. ഫെബ്രുവരി 16ന് റോഡിൽ പാർക്ക് ചെയ്ത വാഹനം പിന്നീട് മോഷ്ടിക്കപ്പെട്ടുവെന്നും, അന്ന് തന്നെ വാഹനം മോഷ്ടിക്കപ്പെട്ട വിവരം കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
Adjust Story Font
16