Quantcast

ദേശീയപാതയോരത്തെ മദ്യശാല നിരോധന ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്യും

MediaOne Logo

Sithara

  • Published:

    7 May 2018 3:00 PM GMT

ദേശീയപാതയോരത്തെ മദ്യശാല നിരോധന ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്യും
X

ദേശീയപാതയോരത്തെ മദ്യശാല നിരോധന ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്യും

പഞ്ചായത്തുകളെ ഉത്തരവിൽ നിന്നും ഒഴിവാക്കണമെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ അപേക്ഷ കോടതി വിധി പറയാനായി മാറ്റി

ദേശീയ, സംസ്ഥാന പാതയോരത്ത് 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ച ഉത്തരവില്‍ സുപ്രീംകോടതി ഭേദഗതി വരുത്തും. പഞ്ചായത്തുകളെ ഉത്തരവിൽ നിന്നും ഒഴിവാക്കണമെന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ അപേക്ഷ കോടതി വിധി പറയാനായി മാറ്റി. ഉത്തരവ് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ്‌ കേരളം വാദിച്ചത്.

ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ നിരോധിച്ചു 2016 അഗസ്റ്റിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഉത്തരവിന്‍റെ പരിധിയിൽ നിന്നും പഞ്ചായത്തുകളെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അസമിലെ മദ്യശാല ഉടമകളാണ് ആണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി ആവശ്യത്തിൽ മുഴുവൻ സംസ്ഥാനങ്ങളുടെയും നിലപാട് ചോദിച്ചു. തുടർന്ന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന ദേശീയ, സംസ്ഥാന പാതകളെ ഉത്തരവിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേരളം, തമിഴ്നാട്, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങൾ സസത്യവാങ്മൂലം നൽകുകയായിരുന്നു. പഞ്ചായത്തുകളെ ഒഴിവാക്കി ഉത്തരവ് ഭേദഗതി ചെയ്യാനായി സംസ്ഥാനങ്ങൾ അപേക്ഷയും നൽകി.

കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പഞ്ചായത്തുകളെ ഒഴിവാക്കുന്നതിൽ ഏതെങ്കിലും സംസ്ഥാനങ്ങൾക്ക് എതിർപ്പുണ്ടോ എന്ന് ആരാഞ്ഞു. വി എം സുധീരന്റെ അഭിഭാഷകൻ ഒഴികെ മറ്റാരും ആവശ്യത്തെ എതിർത്തില്ല. ഇതോടെയാണ് ഭേദഗതി വരുത്തി ഉത്തരവിറക്കാമെന്ന് കോടതി അറിയിച്ചത്. ഏതൊക്കെ കാര്യങ്ങളിൽ ഭേദഗതി വരുത്തുമെന്ന് പരിശോധിച്ച് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച്‌ മുന്‍സിപ്പല്‍ മേഖലകളെ നേരത്തെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

TAGS :

Next Story