Quantcast

വിവാഹക്ഷണക്കത്ത് പെട്ടിയില്‍; പെട്ടിതുറന്നാല്‍ വീഡിയോഗാനം

MediaOne Logo

കര്‍ണാടകയിലെ മുന്‍ ബി.ജെ.പി. മന്ത്രി ഗലി ജനാര്‍ദനന്‍ റെഡ്ഡി മകളുടെ വിവാഹക്ഷണക്കത്തിന് തന്നെ ചെലവഴിച്ചിരിക്കുന്നത് ലക്ഷങ്ങളാണ്

മക്കളുടെ വിവാഹം വ്യത്യസ്തമാക്കാന്‍ പണക്കാര്‍ എന്ത് പുതുമയും പരീക്ഷിക്കാറുണ്ട്. കോടീശ്വരന്മാര്‍ക്ക്‍ ആഡംബരവിവാഹമെന്നാല്‍ പുത്തരിയുമല്ല. എന്നാല്‍, കര്‍ണാടകയിലെ മുന്‍ ബി.ജെ.പി. മന്ത്രി ഗലി ജനാര്‍ദനന്‍ റെഡ്ഡി മകളുടെ വിവാഹക്ഷണക്കത്തിന് തന്നെ ചെലവഴിച്ചിരിക്കുന്നത് ലക്ഷങ്ങളാണ്.. ഇതിനെ വിവാഹക്ഷണക്കത്ത് എന്ന് പറയാനാകില്ല.... വിവാഹം ക്ഷണിച്ചുകൊണ്ടുള്ള വീഡിയോ ആണ് സത്യത്തിലത്.

ഗലി ജനാര്‍ദനന്‍ റെഡ്ഡിയും കുടുംബവും ചേര്‍ന്ന് അഭിനയിച്ച വീഡിയോ ഗാനം തെളിയുന്ന എല്‍സിഡി ക്ഷണക്കത്താണ് ഇവര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തിരിക്കുന്നത്. ഗലിയും ഭാര്യയും മകനും മകളും മകളുടെ ഭാവി വരനും വീഡിയോയില്‍ ഉണ്ട്..

മകളായ ബ്രഹ്മണിയുടെ വിവാഹം നവംബറിലാണ് നിശ്ചയിച്ചിട്ടുള്ളത്. പെട്ടിയുടെ രൂപത്തില്‍ ഒരുക്കിയിരിക്കുന്ന ക്ഷണക്കത്ത് തുറക്കുമ്പോള്‍ സ്‌ക്രീനില്‍ ഒരു വീഡിയോ തെളിയും. വിവാഹത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് വീഡിയോ. കല്ല്യാണ തീയതിയും വേദിയും അറിയിക്കാന്‍ ഗലിയും കുടുംബവും നേരിട്ട് തന്നെ പ്രത്യക്ഷപ്പെടുന്നു. ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ചിത്രീകരണം സിനിമകളിലെ ഗാനരംഗങ്ങളെയാണ് മാതൃകയാക്കിയിട്ടുള്ളത്. വീഡിയോയില്‍ ഗലിയും കുടുംബവും ഗാനത്തിനനുസരിച്ചി ചുണ്ടനക്കിയാണ് അഭിനയിച്ചിരിക്കുന്നത്. സിനിമാഗാനരംഗങ്ങളിലുള്ളപോലെ വ്യത്യസ്ത വേഷങ്ങളും ഇടയ്ക്ക് ഡയലോഗുകളും വീഡിയോയിലുണ്ട്.

ഇന്ത്യയില്‍ തന്നെ അതിസമ്പന്നരുടെ പട്ടികയിലാണ് ഗലി ജനാര്‍ദ്ദനന്‍ റെഡ്ഢി ഉള്‍പ്പെട്ടിട്ടുള്ളത്. അനധികൃത ഖനനത്തിലൂടെ കോടികള്‍ സമ്പാദിച്ച കുറ്റത്തിന് മൂന്നുവര്‍ഷത്തോളം തടവുശിക്ഷ അനുഭവിച്ച ഗലി, കഴിഞ്ഞ ജനവരിയിലാണ് ജാമ്യത്തില്‍ ഇറങ്ങിയത്. റെഡ്ഢിയുടെ മകളുടെ വിവാഹക്ഷണക്കത്ത് ഒരേസമയം അതുകൊണ്ടുതന്നെ വാര്‍ത്തയും വിവാദവുമാകുകയാണ്. വിവാഹത്തിന് രാജ്യത്തെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം അതിഥികളായെത്തും എന്നാണ് അറിയുന്നത്.

TAGS :

Next Story