Quantcast

മോദിക്ക് മുന്നില്‍ ചോദ്യങ്ങളില്ലാതെ അര്‍ണബ്; പ്രഹസനമെന്ന് മാധ്യമ ലോകം

MediaOne Logo

Ubaid

  • Published:

    1 Jun 2018 9:38 PM GMT

മോദിക്ക് മുന്നില്‍ ചോദ്യങ്ങളില്ലാതെ അര്‍ണബ്; പ്രഹസനമെന്ന് മാധ്യമ ലോകം
X

മോദിക്ക് മുന്നില്‍ ചോദ്യങ്ങളില്ലാതെ അര്‍ണബ്; പ്രഹസനമെന്ന് മാധ്യമ ലോകം

അഭിമുഖത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ചോദിക്കേണ്ടിയിരുന്ന പല ചോദ്യങ്ങളും അര്‍ണബ് ചോദിച്ചില്ലെന്നാണ് വിമര്‍ശനം.

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്വകാര്യ ചാനലിന് നല്‍കിയ ആദ്യ അഭിമുഖമെന്ന് വിശേഷിപ്പിച്ച് ടൈംസ് നൗ ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി നടത്തിയ അഭിമുഖം മോദിയുടെ പബ്ലിക് റിലേഷന്‍ പരിപാടിയായെന്ന് വിമര്‍ശനം. അധികാരമേറ്റതിന് തൊട്ട് പിന്നാലെ ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിന് ശേഷം ആദ്യമായാണ് മോഡി ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയത്. അഭിമുഖത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ചോദിക്കേണ്ടിയിരുന്ന പല ചോദ്യങ്ങളും അര്‍ണബ് ചോദിച്ചില്ലെന്നാണ് വിമര്‍ശനം.

ആര്‍.എസ്.എസ്, സംഘപരിവാര്‍ സംഘടകളുടെ അസഹിഷ്ണുതയ്‌ക്കെതിരെ ഒരു ചോദ്യവും മോഡിക്ക് മുന്നില്‍ വിനീത വിധേയനായി ഇരുന്നുകൊടുത്ത അര്‍ണബ് ചോദിച്ചില്ല. ബിഫ് കൈവശം വെച്ചുവെന്ന് കുറ്റപ്പെടുത്തി ദാദ്രിയില്‍ മുഹമ്മദ് അഖിലാക്കിനെ സംഘപരിവാര്‍നേതാക്കളുടെ നേത്വത്തില്‍ തല്ലിക്കൊന്ന സംഭവം മുതല്‍ രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങിയ വിഷങ്ങളിലൊന്നും പ്രതികരിക്കാതിരുന്ന മോഡിയോട് ഇതുസംബന്ധിച്ച് ഒരു ചോദ്യവും അര്‍ണബ് ഉന്നയിച്ചില്ല. ദിനം പ്രതി ടൈംസ് നൗവിലെ രാത്രി ചര്‍ച്ചകളില്‍ ‘നേഷന്‍ വാണ്‍ട്‌സ് ടു നോ’ എന്ന് ആക്രോശിച്ച് അതിഥികള്‍ക്ക് നേരെ ആക്രോശിക്കുന്നു അര്‍ണബ്, മോഡിക്ക് മുന്നില്‍ നിശബ്ദനായി മാറുകയായിരുന്നു. ‘ഡസ് ദ നേഷന്‍ വാണ്‍ട്‌ ടു നോ...’ എന്നു പറഞ്ഞായിരുന്നു അഭിമുഖം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതും.

‘അര്‍ണബ് ഗോസ്വാമിയും അഭിമുഖകലയും’ എന്നായിരുന്നു ബിസിനസ് സ്റ്റാന്റേര്‍ഡ് അഭിമുഖത്തെ വിമര്‍ശിച്ച് തലക്കെട്ട് നല്‍കിയത്. അര്‍ണബ് ഗോസ്വാമി മാധ്യമ പ്രവര്‍ത്തകനോ അതോ മോഡിയുടെ പ്രചാരകനാണോ എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം.

മോഡി സര്‍ക്കാരിന് വേണ്ടി രണ്ടു വര്‍ഷമായി നടത്തിയ സേവനങ്ങള്‍ക്കുള്ള അംഗീകാരം അര്‍ണബ് ഗോസ്വാമിക്ക് ലഭിച്ചുവെന്നാണ് എഎപി നേതാവും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ആഷിഷ് ഖേതന്റെ പരിഹാസം. ഇതിലൂടെ അര്‍ണബിന് മോഡിയുടെ എക്‌സക്ലൂസീവ് അഭിമുഖം ലഭിച്ചെന്നും അഷിഷ് ഖേതന്‍ ട്വീറ്റ് ചെയ്തു.

കൂടാതെ അര്‍ണബ് ഗോസ്വാമി തയ്യാറാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഇന്റര്‍വ്യൂ മുന്‍തിരക്കഥ പ്രകാരം തയ്യാറാക്കിയ നാടകമായിരുന്നു എന്ന് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടും ആരോപിച്ചു. 'ലൈവ് ഇന്റര്‍വ്യൂ' എന്നു പറഞ്ഞ് അവതരിപ്പിച്ച പരിപാടി നേരത്തെ തന്നെ റെക്കോര്‍ഡ് ചെയ്തതാണെന്നാണ് തെളിവുകള്‍ നിരത്തി സഞ്ജീവ് ഭട്ട് വാദിക്കുന്നത്.

അര്‍ണബ് ഗോസ്വാമിയും മോദിയും തമ്മില്‍ ഹിന്ദിയിലുള്ള അഭിമുഖം 'ലൈവ്' ആയി ചാനലില്‍ കാണിക്കുന്നതിനൊപ്പം തന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷയും അതിനൊപ്പം നല്‍കിയിരുന്നു. ഹിന്ദിയില്‍ മോദി പറയുന്നതിനു മുമ്പു തന്നെ ഇംഗ്ലീഷ് പരിഭാഷയുടെ ടിക്കര്‍ കാണാമായിരുന്നു എന്നാണ് സഞ്ജീവ് ഭട്ട് പറയുന്നത്. എന്നാല്‍ ഹിന്ദിയില്‍ പറയുന്നതിനു മുമ്പു തന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കാണാമായിരുന്നു! അതുകൊണ്ടു തന്നെ ഇത് പതിവുപോലെ തയ്യാറാക്കിയ 'ലൈവ്' റെക്കോര്‍ഡിങ് ആയിരുന്നു' സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ടൈംസ് നൗ ചാനലുമായി ബന്ധപ്പെട്ട എല്ലാം വ്യാജമാണെന്നു സഞ്ജീവ് പരിഹസിക്കുന്നു. നേരത്തെ ജെ.എന്‍.യു വിഷയത്തില്‍ ടൈംസ് നൗ ചാനല്‍ പുറത്തുവിട്ട വീഡിയോ വ്യാജമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പരോക്ഷമായി ഇതുകൂടി സൂചിപ്പിച്ചാണ് സഞ്ജീവ് ഭട്ടിന്റെ പരിഹാസം.

ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വ്യക്തമാക്കി ഐ.പി.എസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് പ്രതികാരമെന്ന നിലയില്‍ 2015ല്‍ ഭട്ടിനെ പോലീസ് സേനയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

TAGS :

Next Story